സ്കോക്കി, ഇല്ലിനോയ്: യൂബര്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ എലിസ വാസ്നി എന്ന 19 കാരിക്ക് 27 വര്‍ഷത്തെ ജയില്‍ ശിക്ഷ. കുക്ക് കൗണ്ടി ജഡ്ജി തിമോത്തി ചേമ്ബേഴ്സാണ് ശിക്ഷ വിധിച്ചത്.

2017 മേയ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ 3.30ന് ഷിക്കാഗോ സ്ക്കോക്കിയിലുള്ള വാള്‍മാര്‍ട്ടിനു സമീപത്തു നിന്നാണ് എലിസ യുബറില്‍ കയറിയത്.
പിന്‍സീറ്റിലിരുന്നിരുന്ന ഇവര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് സ്റ്റോറില്‍ നിന്നും മോഷ്ടിച്ച കത്തി കൊണ്ടു 37കാരനായ യുബര്‍ ഡ്രൈവറുടെ പുറകില്‍ തുടരെ തുടരെ കുത്തിയത്. കുത്തേറ്റ യുബര്‍ ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങി ഓടി സമീപത്തുള്ള വീടിനു സമീപമെത്തി സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്നു രക്തം വാര്‍ന്ന നിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിനു ശേഷം കാറുമായി രക്ഷപ്പെട്ട എലിസ അപകടത്തില്‍പെട്ടതോടെ പോലീസ് പിന്നാലെ എത്തി കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ തയാറായില്ല. പിന്നീട് ടേയ്സര്‍ പ്രയോഗം നടത്തിയാണ് ഇവരെ കീഴ്‍‌പ്പെടുത്തിയത്.

സംഭവം നടക്കുന്പോള്‍ പ്രതിക്ക് 16 വയസായിരുന്നു പ്രായമെങ്കിലും അഡല്‍ട്ട് ആയിട്ടാണ് ഇവര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തിയതെന്ന് കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു.ലിങ്കന്‍ വുഡില്‍ 2006 നു ശേഷം ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നതെന്നും പോലീസ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍