പാരീസ്: യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ഫ്രാന്‍സ്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി ഇമ്മാനുവല്‍ ലെന്യന്‍ ഇതു സംബന്ധിച്ച്‌ ട്വീറ്റ് ചെയ്തു- എഎന്‍ഐ റിപ്പോര്‍ട്ട്.

യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ തുല്യ പ്രാതിനിധ്യമെന്നതിലൂന്നി യുഎന്നിലെ ഇന്ത്യന്‍ ഉപ സ്ഥിരം പ്രതിനിധി നാഗരാജ് നായിഡു ജനറല്‍ അസംബ്ലിയുടെ ഭാഗമായി യുഎന്നിന് സെപ്തംബര്‍ ഒന്നിന് കത്ത് നല്‍കിയിരുന്നു. ഇതിനു പ്രതികരണമെന്നോണമാണ് ഫ്രഞ്ച് സ്ഥാനപതിയുടെ ട്വീറ്റ്. 75ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗം സെപ്തംബര്‍ 15ന് ആരംഭിക്കാനിരിക്കെയാണ് ഈ ട്വീറ്റെന്നത് രാജ്യാന്തര രാഷ്ടീയത്തില്‍ ഏറെ ശ്രദ്ധേയമാണ്.

ഇന്ത്യയടക്കം നാല് ഗ്രൂപ്പ് – 4 രാഷ്ട്രങ്ങളെയുള്‍പ്പെടുത്തി സുരക്ഷാ കൗണ്‍സില്‍ ഘടന പരിഷ്കരിക്കണമെന്നാവശ്യം പതിറ്റാണ്ടുകളായി ഉന്നയിക്കപ്പെടുകയാണ്. ഇക്കാര്യത്തില്‍ പക്ഷേ ശ്രദ്ധേയമായ നീക്കങ്ങള്‍ ഇക്കാലമത്രയുമുണ്ടായിട്ടില്ല.

നിലവില്‍ യുഎസ്, റഷ്യ ,ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ സ്ഥിരാംഗങ്ങളാണ് സുരക്ഷാ കൗണ്‍സില്‍ ഘടന. വീറ്റോ അധികാരവുമുണ്ട് ഈ സ്ഥിരാംഗങ്ങള്‍ക്ക്. ഇതിനിടെ ജി- 4 രാഷ്ട്രങ്ങളെ വീറ്റോ അധികാരമില്ലാതെ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗങ്ങളാക്കാമെന്ന നിര്‍ദ്ദേശങ്ങളും പരിഗണനയിലാണ്.

ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്. 2021 ജനുവരി മുതല്‍-രണ്ടുവര്‍ഷ കാലാവധി-ഇന്ത്യക്ക് സുരക്ഷ കൗണ്‍സില്‍ അംഗത്വം ലഭിക്കും.

ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍, ബ്രസില്‍ എന്നീ രാഷ്ട്രങ്ങള്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്.