മുംബൈയില്‍ 99 ശതമാനം ഐസിയു ബെഡ്ഡുകളും 94 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞതായി ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി). ജൂണ്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം മുംബൈയില്‍ 1181 ഐസിയു ബെഡ്ഡുകളാണുണ്ടായിരുന്നത്. ഇതില്‍ 1167 എണ്ണത്തിലും രോഗികളുണ്ട്. പുതിയ രോഗികള്‍ക്കായി 14 ബെഡ്ഡുകള്‍ മാത്രം ഒഴിഞ്ഞുകിടക്കുന്നു. 530 വെന്റിലേറ്ററുകളില്‍ 497 എണ്ണവും ഉപയോഗിക്കുന്നു. 5260 ഓക്‌സിജന്‍ ബെഡ്ഡുകളില്‍ 3986ഉം (76 ശതമാനം) ഉപയോഗിക്കുന്നു. കോവിഡ് ഹോസ്പിറ്റലുകളിലേയും ഡെഡിക്കേറ്റഡ് കോവിഡ് ഹെല്‍ത്ത് സെന്ററുകളിലേയും 10450 ബെഡ്ഡുകളില്‍ 9098 എണ്ണം (87 ശതമാനം) ഉപയോഗിക്കുന്നു.

കടുത്ത നിലയില്‍ രോഗലക്ഷണം കാണിക്കുന്നവരെ മാത്രം അഡ്മിറ്റ് ചെയ്താല്‍ മതിയെന്ന് മുംബൈയിലെ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍, ഡിസ്ചാര്‍ജ്ജ് എന്നിവ സംബന്ധിച്ച്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. അതേസമയം ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ബിഎംസി പറയുന്നു. 24 മണിക്കൂറില്‍ 1380 പുതിയ കേസുകളും 69 മരണവുമാണ് നഗരത്തിലുണ്ടായത്. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 56831 ആയി. 2113 പേര്‍ ഇതുവരെ മരിച്ചു. കേസുകള്‍ ഇരട്ടിക്കുന്നത് 25 ദിവസം കൂടുമ്ബോളാണ്.

മഹാരാഷ്ട്രയില്‍ 3428 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,04,568 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 3830 കേസുകളും 113 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ 1550 രോഗികള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടതായും ഇതുവരെ 49346 പേര്‍ രോഗമുക്തി നേടിയതായും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ 51392 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്ക് നിലവില്‍ 47.2 ശതമാനവും മരണനിരക്ക് 3.7 ശതമാനവുമാണ്. രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവും മരണനിരക്ക് കൂടുതലുമാണ്്. സ്വകാര്യ ലാബുകളിലെ കോവിഡ് ടെസ്റ്റുകളുടെ നിരക്ക് 4500 രൂപയില്‍ നിന്ന് 2200 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു. ഇനിയും വില കുറക്കണമെന്നുണ്ടെങ്കില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്് സ്വകാര്യ ലാബുകളുമായി സംസാരിക്കാമെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ കോവിഡ് 19 വള്‍നറബിളിറ്റി മാപ്പിംഗ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.