മുംബൈയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണെന്നാണു വിവരം. അത്രത്തോളം വെന്റിലേറ്ററുകളും രോഗികളെക്കൊണ്ടു നിറഞ്ഞു. ഐസിയുവില്‍നിന്നോ വെന്റിലേറ്ററില്‍നിന്നോ രോഗികള്‍ മുക്തി നേടി തിരികെയെത്താന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ പുതിയതായി ചികിത്സ തേടേണ്ടവരുടെ കാത്തിരിപ്പു നീളും.

അടിയന്തരമായി കൂടുതല്‍ ഐസിയു സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ മരണനിരക്ക് ഉയരുമെന്നാണ് ഇതു നല്‍കുന്ന അപകടകരമായ സൂചന. ആവശ്യത്തിനു വിദഗ്ധ ഡോക്ടര്‍മാരുടെയും ഐസിയു കൈകാര്യം ചെയ്യാന്‍ പറ്റിയ നഴ്സുമാരുടെയും അഭാവമാണ് മറ്റൊരു വെല്ലുവിളി. ഐസിയു ഒരുക്കാന്‍ സംവിധാനമുണ്ടായിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തതിനാല്‍ അവ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയുള്ള ആശുപത്രികളുമുണ്ട്.

അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ 200ല്‍ അധികം ഐസിയു കിടക്കകള്‍ ഒരുക്കാനുള്ള സംവിധാനമുണ്ടെന്നിരിക്കെ, ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം മൂലം നൂറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരള മെഡിക്കല്‍ സംഘത്തെ നയിക്കുന്ന ഡോ. സന്തോഷ്കുമാര്‍ പറഞ്ഞു. പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വളരെ അത്യാവശ്യം എന്നു തോന്നുവരെ മാത്രമേ ഐസിയുവിലേക്കു മാറ്റേണ്ടതുള്ളൂ എന്നതടക്കം കര്‍ശന നിര്‍ദേശം ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്കു നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികില്‍സ ഉറപ്പാക്കാന്‍ ബിഎംസി ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍നിന്നു കാണാതാകുന്ന സംഭവങ്ങള്‍ ആശങ്ക പരത്തുന്നു. ബന്ധുക്കള്‍ക്കുണ്ടാകുന്ന തീരാദുഃഖത്തിനു പുറമെ കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്ബോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടാലുള്ള രോഗവ്യാപന സാധ്യതകളാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴയ്ക്കുന്നത്.

27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ബിഎംസിയുടെ ഉടമസ്ഥതയിലുള്ള രാജാവാഡി ആശുപത്രിയില്‍നിന്നു കാണാതായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ കൊലപ്പെടുത്തിയ ആള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ ആംബുലന്‍സുമായി മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നപ്പോള്‍ മൃതദേഹം കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.