കൊച്ചി: മികച്ച ശമ്പളമുള്ള ഐടി കമ്പനികളിലെ ജോലി ഉപേക്ഷിച്ചു സമര്‍പ്പിതജീവിതത്തിന്റെ മഹിതധാരകളില്‍ ചുവടുറപ്പിച്ച് എന്‍ജിനിയറിംഗ് ബിരുദധാരികളായ രണ്ടു യുവതികള്‍. സിസ്റ്റര്‍ അഞ്ജു റോസും സിസ്റ്റര്‍ ടിസ മണിപ്പാടവുമാണ് എന്‍ജിനിയറിംഗ് മേഖലയില്‍ നിന്നു ആരാധനാ സന്യാസിനി സമൂഹത്തില്‍ (എസ്എബിഎസ്) അംഗങ്ങളായി സന്യാസജീവിതത്തിലേക്കെത്തിയത്. ഇരുവരുടെയും സന്യാസവസ്ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്ദാനവും കഴിഞ്ഞദിവസം കളമശേരിയില്‍ എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു.

പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റിന്റെയും ആനീസിന്റെയും ഇളയ മകളാണു സിസ്റ്റര്‍ അഞ്ജു. കൃഷിക്കാരനാണു പിതാവ്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഉദയനാപുരം മണിപ്പാടം വര്‍ഗീസിന്റെയും റീനിയുടെയും മകളാണു ടിസ. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരാണു പിതാവ് വര്‍ഗീസ്. സിഎക്കാരിയായ ഏകസഹോദരി വിവാഹിതയാണ്.

ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിന്റെ കാര്‍മികത്വത്തില്‍ മറ്റു മൂന്നു സന്യാസാര്‍ഥിനികള്‍ക്കൊപ്പമാണു സിസ്റ്റര്‍ അഞ്ജുവും സിസ്റ്റര്‍ ടിസയും വ്രതവാഗ്ദാനം നടത്തിയത്. എന്‍ജിനിയറിംഗ് രംഗത്തു നിന്നു സമര്‍പ്പിത ജീവിതത്തിലേക്കു പ്രവേശിച്ച ഇരുവരും ദൈവവിളിരംഗത്തു മാതൃകയാണെന്ന് എസ്എബിഎസ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറമ്പില്‍ പറഞ്ഞു.