കോവിഡ് 19ന് എതിരെ ജീവന്‍ പോലും പണയം വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്. ഉറ്റവരെ കണ്ടിട്ട് ദിവസങ്ങള്‍ ആയവരുണ്ട്. ഇത്തരത്തിലുള്ള ഒരു വനിത ഡോക്ടര്‍ ഹ്യൂമന്‍ ഓഫ് ബോംബെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറല്‍ ആവുകയാണ്. അടുത്തിടെ വിവാഹിതയായ ഡോക്ടറെ വീട്ടുകാര്‍ തിരികെ വരാന്‍ ആവശ്യപ്പെട്ട് വിളിച്ചെങ്കിലും ജോലിയില്‍ തുടരാനായിരുന്നു തീരുമാനം. കൊറോണ് രോഗികളെ കണ്ടതോടെ തന്റെ തീരുമാനം ശരിയായിരുന്നെന്നും ഡോക്ടര്‍ കുറിച്ചു.

ഡോക്ടറുടെ കുറിപ്പിന്റെ സംക്ഷിപ്ത രൂപം.

ഞാന്‍ ഒരു ഡോക്ടറാണ്. ഒരു വശത്ത് ക്ഷേത്രവും മറുവശത്ത് ആശുപത്രിയുമുള്ള ഹോസ്റ്റലിലാണ് താമസം. അമ്ബലത്തില്‍ നിന്നും പ്രാര്‍ഥനയ്ക്കു ശേഷം മണിയടിക്കുന്ന ശബ്ദമോ ആംബുലന്‍സിന്റെ ശബ്ദമോ കേട്ടാണ് എല്ലാ ദിവസവും രാവിലെ ഉണരുന്നത്.കോവിഡ് തുടങ്ങിയതോടെ രണ്ടാമത്തെ ശബ്ദമായി കൂടുതല്‍ കേള്‍ക്കുന്നത്. കൊറോണ കേസുകളുടെ എണ്ണം പെരുകിത്തുടങ്ങി. ആശുപത്രിയിലെ മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളും കൊറോണ വാര്‍ഡുകളാക്കി മാറ്റി. ഇതേകുറിച്ച്‌ അറിഞ്ഞപ്പോള്‍ ഭര്‍ത്താവും മാതാപിതാക്കളും തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടു. വാര്‍ത്ത കേട്ട് പേടിച്ചു പോയ അമ്മ ദിവസത്തില്‍ അഞ്ചുതവണയൊക്കെ വിളിക്കാന്‍ തുടങ്ങി.

അടുത്തിടെയായിരുന്നു എന്റെ വിവാഹം. കഴിഞ്ഞ നാലുമാസമായി അവധി കൂട്ടിവച്ച്‌ ജോലിചെയ്യുകയായിരുന്നു. ഭര്‍ത്താവിനെ കണ്ടിട്ടും നാലുമാസമായി. അപ്പോഴും മനസ്സു മുഴുവന്‍ ഹിപ്പോക്രാറ്റിക് ശപഥമാണ്. മറ്റെന്തിനെക്കാളും വലുത് രോഗികളോടുള്ള നിങ്ങളുടെ കരുണയാണ്.’ ശരിക്കു പറഞ്ഞാല്‍ എനിക്ക് അല്‍പം ഭയമൊക്കെയുണ്ടായിരുന്നു. കാരണം ചികിത്സിക്കുമ്ബോള്‍ ആരൊക്കെ പോസിറ്റീവ് ആണ്. ആരൊക്കെ വൈറസ്‌വാഹകരാണ് എന്നൊന്നും അറിയാന്‍ കഴിയില്ല. മാസ്‌ക് പോലും ഇല്ലാതെ പലരും വരും. ആസമയത്ത് ഒരാള്‍ പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം അവിടെ നിന്ന് പോയി. ക്വാറന്റീനില്‍ കഴിയാന്‍ ഭയമാണെന്നു പറഞ്ഞാണ് അവര്‍ പോയത്. പക്ഷേ, ഞങ്ങള്‍ അവരെ കണ്ടെത്തി ഐസലേഷനില്‍ കഴിയണമെന്ന് ശാന്തമായി പറഞ്ഞു മനസ്സിലാക്കി. പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ ഇങ്ങനെ മുഖംതിരിക്കുന്നത് വേദനാജനകമാണ്.

ചിലപ്പോഴൊക്കെ ബന്ധുക്കള്‍ വിളിച്ച്‌ അന്വേഷിക്കുക പോലുമില്ല. അടുത്തിടെ അറുപതുകാരനായ ഒരാള്‍ പനി ബാധിച്ച്‌ ആശുപത്രിയിലെത്തി. ടെസ്റ്റിനു വിധേയനായി. റിസള്‍ട്ട് വരുന്നതിനു മുന്‍പു തന്നെ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. നോക്കാന്‍ ആരുമില്ല. മക്കളെല്ലാം ഉപേക്ഷിച്ചു പോയി. അദ്ദേഹത്തെ നോക്കാന്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഒരുമാസത്തോളമായി ഞാന്‍ കൊറോണ ഡ്യൂട്ടിയിലലാണ്. എന്നാണ് തിരിച്ചു വരുന്നതെന്ന് ഇപ്പോഴും അമ്മ പേടിയോടെ ചോദിക്കും. ഇതെല്ലാം അവസാനിക്കുമ്ബോള്‍ എന്നാണ് എന്റെ സ്ഥിരമായ മറുപടി. അതുവരെ പ്രതീക്ഷ നിലനിര്‍ത്തി ജീവിക്കണം. വീടിനു പുറത്തിറങ്ങുമ്ബോള്‍ വൈറസ് ഇല്ലാത്ത പുതിയലോകമെന്ന പ്രതീക്ഷയോടെ…