ജനീവ: ലോകരാഷ്ട്രങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ വലിയ മാറ്റം വരാത്ത സാഹചര്യത്തില്‍ മാസ്‌ക് ധരിയ്ക്കുന്നത് സംബന്ധിച്ച്‌ നിലപാടില്‍ മാറ്റം വരുത്തി ലോകാരോഗ്യസംഘടന. മാസ്‌ക് ധരിക്കുന്നത് മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ വൈറസ് വ്യാപിക്കുന്നത് തടയാന്‍ സഹായിക്കുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ഡബ്ല്യു.എച്ച്‌.ഒ നിര്‍ദേശിച്ചു. നേരത്തെ രോഗമുള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട്.

60 വയസ് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരും മെഡിക്കല്‍ മാസ്‌ക് ധരിക്കണമെന്നും ഡബ്ല്യുഎച്ച്‌ഒ നിര്‍ദേശിച്ചു. ഇന്ത്യയില്‍ നേരത്തെ തന്നെ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നുണ്ട്.

മാസ്‌ക് ധരിക്കുന്നത് കൊവിഡ് പകരാനുള്ള സാദ്ധ്യത കുറയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.