തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി. മുഖാവരണം നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പൊലീസിന് കൈമാറിയ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യും.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്‌കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു. വില്‍പ്പനയ്ക്കുളള മാസ്‌കുകള്‍ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു