തിരുവനന്തപുരം ∙ പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കുടപ്പനക്കുളം പടിഞ്ഞാറെ ചരുവില്‍ പി.പി.മത്തായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍, തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സിബിഐ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) സമര്‍പ്പിച്ചു.

മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആവശ്യമുന്നയിച്ചു സര്‍ക്കാരിനു കത്തു നല്‍കിയെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പിലെ ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും സിബിഐ ആവശ്യം ഉന്നയിച്ചു. പ്രതികള്‍ അജ്ഞാതരാണെന്നാണു പരാമര്‍ശം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം അന്വേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും മറ്റും വിശദമായി അറിയിക്കാമെന്നും എഫ്‌ഐആറില്‍ പറയുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണു കേസിന്റെ അന്വേഷണ ചുമതല.

ജൂലൈ 28 നാണ്, വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തായിയുടേതു കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ആരോപിച്ചു ഭാര്യ ഷീബയും ആക്‌ഷന്‍ കൗണ്‍സിലും നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

മത്തായിയുടെ മൃതദേഹം 35 ദിവസമായി മോര്‍ച്ചറിയിലാണ്. പ്രതികളെ പിടികൂടുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്നാണു ബന്ധുക്കളുടെ നിലപാട്.