രാജ്യത്ത് കൊവിഡ് രൂക്ഷമായ ജില്ലകള്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐംസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. 10% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നും ഭാര്‍ഗവ പറഞ്ഞു. അത്തരത്തിൽ അടച്ചിട്ടാൽ മാത്രമേ രോഗവ്യാപനം തടയാനാകൂ എന്നും ഐസിഎംആർ തലവൻ മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക പ്രത്യാഘാതത്തിന് ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടി രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, തീരുമാനം സംസ്ഥാനങ്ങള്‍ക്കു വിടുകയായിരുന്നു.കൊവിഡ് വ്യാപനത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഡോ. ഭാര്‍ഗവ തയാറായില്ല.എന്നാല്‍ 10% എന്ന നിര്‍ദേശം അംഗീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് വലിയ ജനക്കൂട്ടം ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയ പരിപാടികളെ പരോക്ഷമായി പരാമര്‍ശിച്ച് ഡോ. ഭാര്‍ഗവ പറഞ്ഞു.