ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ.ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന 12,000 ആംഫോടെറിസിൻ ബി ഇൻജക്ഷനുകളാണ് ഹരിയാന ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവർക്ക് 1200 ഡോസ് ഇൻജക്ഷൻ മാത്രമേ സർക്കാരിന്റെ കൈവശമുള്ളൂ എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഹരിയാനയിൽ 400ലധികം പേർക്കാണ് നിലവിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗുരുഗ്രാമിൽ മാത്രം 150 പേർക്ക് ഫംഗസ് ബാധയുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും രോഗ ബാധയും മരണനിരക്കും കൂടാൻ അവസരമൊരുക്കരുതെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
ആംഫോടെറിസിൻ ബി എന്ന ഇന്ത്യൻ നിർമ്മിത മരുന്നാണ് ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്നത്. ഫംഗസ് ബാധയെ ചെറുക്കുന്നതിന് ആംഫോടെറിസിൻ ബി ദിവസേന കുത്തിവെക്കേണ്ടതായുണ്ട്. 8 ആഴ്ചയോളം കുത്തിവെപ്പ് തുടരേണ്ടതായി വരാം എന്നാണ് വിദഗ്ദ്ധരുടെ നിർദേശം.



