തൃശ്ശൂര്‍: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്ത ശേഷം ഇന്ന് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുനെ സിബിഐ ചോദ്യം ചെയ്തു. താന്‍ അല്ല വണ്ടി ഓടിച്ചതെന്നും ബാലഭാസ്‌കര്‍ തന്നെയാണ് ഓടിച്ചതെന്നും അന്വേഷണസംഘത്തോട് ആവര്‍ത്തിക്കുകയാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍. ഒപ്പം കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും അര്‍ജ്ജുന്‍ സിബിഐയോട് വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല നുണ പരിശോധനക്ക് താന്‍ തയ്യാറാണെന്നും അര്‍ജ്ജുന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.കൊല്ലത്ത് നിന്നും കാര്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്നും താന്‍ പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് അര്‍ജ്ജുന്‍ മൊഴി നല്‍കിയത്. ഒപ്പം തനിക്ക് പറ്റിയ പരിക്കുകളുടെ ചിത്രങ്ങളും അര്‍ജുന്‍ സിബിഐ സംഘത്തിന് കൈമാറിയിട്ടുണ്ട്.