മനാമ: ബഹ്റൈനിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ വില്‍പ്പനക്കു വെച്ച ഹിന്ദു ദൈവങ്ങളു‍ടെ പ്രതിമകള്‍ എറിഞ്ഞുടക്കുന്ന അറേബ്യന്‍ വനിതയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ബഹ്റൈനിലെ ജുഫൈര്‍ പ്രവിശ്യയിലെ ഒരു കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ ഹിജാബ് ധരിച്ചെത്തിയ രണ്ട് അറബി സ്ത്രീകളിലൊരാള്‍ എറിഞ്ഞുടയ്ക്കുന്നതും സെയില്‍സ്മാനോട് തര്‍ക്കിക്കുന്നതുമാണ് 1:15 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ 54കാരിയായ വനിതക്കെതിരെ നടപടിയെടുത്തതായി ബഹ്റൈനിലെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത വനിതയ്‌ക്കെതിരെ നടപടിയെടുത്തതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനായുള്ള നിയമനടപടികള്‍ സ്വീകരിച്ചതായും ബഹ്റൈന്‍ പൊലീസ് വ്യക്തമാക്കി.

ഇതോടെ പോലീസ് നടപടിയെ അഭിനന്ദിച്ച്‌ ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും രംഗത്തെത്തി. ഇതര മത വിശ്വാസങ്ങളെയും വിശ്വാസികളെയും ഉള്‍ക്കൊള്ളുന്ന ബഹ്റൈന്‍റെ സഹിഷ്ണുതയെ എംബസി പ്രത്യേകം ശ്ലാഘിച്ചു.
ഔദ്യോഗിക ഫൈസ്ബുക്കിലും എംബസിയുടെ അഭിനന്ദന കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

അതിനിടെ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയ്‌ക്കെതിരെ ഉയരുന്നത്.
ഇസ്ലാമിക രാഷ്ട്രമാണെങ്കിലും എല്ലാ മത വിഭാഗങ്ങളെയും ആദരിക്കുന്ന പാരന്പര്യവും സംസ്കാരവുമാണ് ബഹ്റൈന്‍റേതെന്നും വിഗ്രഹം നശിപ്പിച്ചത് ശരിയായില്ലെന്നും വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തി.

അതേസമയം അയോദ്ധ്യയിലെ ബാബരി ഭൂമിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നേരിട്ടു നടന്ന ശിലാന്യാസം മത ന്യൂനപക്ഷങ്ങളോടുള്ള കടുത്ത അനീതിയാണെന്നും ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ വിഗ്രഹം സ്ഥാപിച്ചതില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാധാരണക്കാരായ അറബികള്‍ക്ക് പോലും അമര്‍ഷമുണ്ടെന്നും അതാണ് അറബിയുവതിയെ വിഗ്രഹം നശിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും പ്രചരണമുണ്ട്.