ന്യൂഡല്‍ഹി: സമസ്‌ത മേഖലയിലും സ്വകാര്യവത്കരണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ബഹിരാകാശ രംഗം, വൈദ്യുതി തുടങ്ങി പ്രധാനപ്പെട്ട എല്ലാ മേഖലയിലും സ്വകാര്യവത്കരണം നടത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കും.

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളില്‍ അടക്കം ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്ബനികള്‍ക്ക് പങ്കാളികളാകാം. ഐഎസ്‌ആര്‍ഒയ്ക്കായിരിക്കും നിയന്ത്രണം. കൂടാതെ ഐഎസ്‌ആര്‍ഒയുടെ സൗകര്യങ്ങള്‍ സ്വകാര്യ കമ്ബനികള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാനാകും. സ്വകാര്യ പങ്കാളിത്തത്തിന് നയവും നിയന്ത്രണ സംവിധാനവും വരുമെന്നും ധനമന്ത്രി പറഞ്ഞു.

ആണവോര്‍ജ മേഖലയില്‍ ഗവേഷണ റിയാക്ടറുകള്‍ നിര്‍മിക്കും. പിപിപി മാതൃകയിലാവും ഇവ നിര്‍മിക്കുക. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികില്‍സയ്ക്കാവശ്യമായ മെഡിക്കല്‍ ഐസോടോപ്പുകള്‍ നിര്‍മിക്കാനായാണ് ഗവേഷണം. ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ സമയം സൂക്ഷിക്കുന്നതിനുള്ള സംവിധാനം കണ്ടെത്തുന്നതിനായും സംയുക്ത ഗവേഷണം നടത്തും. ആണവോര്‍ജ മേഖലയില്‍ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും.

കല്‍ക്കരി ഖനനത്തിലും സ്വകാര്യവത്കരണം നടപ്പാക്കും. സംരഭകര്‍ക്കുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുന്നതോടെ ആര്‍ക്കും ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയും. 50000 കോടി രൂപ ചെലവഴിച്ച്‌ കല്‍ക്കരി നീക്കത്തിന് സൗകര്യമൊരുക്കും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയര്‍ത്തി. നിലവില്‍ ഇത് 49% ആയിരുന്നു. വിദേശകമ്ബനികള്‍ക്ക് നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാനും കഴിയും. ഓര്‍ഡന്‍സ് ഫാക്ടരികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യും. ഇത് കോര്‍പറേറ്റ് വത്കരണമാണെന്നും ധനമന്ത്രി പറഞ്ഞു.