തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ മരിച്ച അന്‍സാരിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അന്‍സാരിയുടേത് തൂങ്ങി മരണം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നു. നട്ടെല്ലിന്റെ ഭാഗത്ത് രണ്ട് പരുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. പരുക്കില്‍ വിശദമായ അന്വേഷണം ഉണ്ടാവും. പരുക്ക് പറ്റിയത് സ്റ്റേഷനിലെത്തിയതിനു ശേഷമാണോ എന്ന് പരിശോധിക്കും.

ഓഗസ്റ്റ് പതിനാറിനാണ് കേസിനാസ്പദമായ സംഭവം. കിഴക്കേകോട്ടയില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പിടികൂടിയെ അന്‍സാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. അന്‍സാരിയെ മറ്റൊരു കേസിലെ രണ്ട് പ്രതിക്കൊപ്പം സ്റ്റേഷനില്‍ നിര്‍ത്തി. തുടര്‍ന്ന് സ്റ്റേഷനിലെ ശുചിമുറിയില്‍ പോയ അന്‍സാരിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊറോണ പ്രോട്ടോകോള്‍ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നുവെന്നുമായിരുന്നു ഫോര്‍ട്ട് പൊലീസിന്റെ വിശദീകരണം. ശുചിമുറിയില്‍ ആത്മഹത്യ ചെയ്തതായി പ്രതിയെ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.