കൊച്ചി: പറവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി.ഡി.സതീശന്റേതെന്ന് തോന്നിപ്പിക്കുന്ന അസഭ്യവര്‍ഷത്തിന്റെ സ്ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തെറിയഭിഷേകവും സ്ത്രീവിരുദ്ധവുമായ കമന്റാണ് വി.ഡി.സതീശന്റേതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഇന്നലെ രാത്രി മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവ വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല.

എന്നാല്‍, തനിക്കെതിരെ സെെബര്‍ സഖാക്കള്‍ നടത്തുന്ന ആക്രമണമാണിതെന്ന് വി.ഡീ.സതീശന്‍ പ്രതികരിച്ചു. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ തന്റേത് അല്ലെന്നും സെെബര്‍ സഖാക്കള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും സതീശന്‍ പ്രതികരിച്ചു. തന്റെ ജീവിതത്തില്‍ ഇതുവരെ ഉപയോഗിക്കാത്ത വാക്കുകളാണ് സ്ക്രീന്‍ഷോട്ടിലേതെന്നും സതീശന്‍ പറഞ്ഞു. സെെബര്‍ കുറ്റകൃത്യം ആയതുകൊണ്ട് അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശന്‍ എംഎല്‍എ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വി.ഡി.സതീശന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്

INSPല്‍ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസില്‍ പെടുത്തി നാറ്റിക്കണം. ‘സന്ദേശം’ എന്ന സിനിമയിലെ ഡയലോഗ് ആണ്. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സത്യന്‍ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബര്‍ സഖാക്കള്‍ അത് വ്യാജ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേര്‍ത്തിരിക്കുകയാണ്.

ഞാന്‍ കമന്റ് ചെയ്തു എന്ന രീതിയില്‍ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീന്‍ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് എന്നെ അപമാനിക്കാന്‍ ഇത്തരം വാക്കുകള്‍ എന്റെ പേരില്‍ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങള്‍ ഇല്ലാതെയാവുമ്ബോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബര്‍ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിര്‍ന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നില്‍ ഞാന്‍ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാന്‍ സംസാരിക്കാറുള്ളത്.

ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങള്‍ എത്ര വലകള്‍ വിരിച്ചിട്ടും അതില്‍ കുരുങ്ങാന്‍ എന്നെ കിട്ടാത്തത്. അപ്പോള്‍ നിങ്ങള്‍ ശീലിച്ച ആ എതിര്‍പ്പാര്‍ട്ടിയില്‍ പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരെ അപമാനിക്കാന്‍ കഥകള്‍ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച്‌ എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബര്‍ കുറ്റകൃത്യം ആയത് കൊണ്ട് അതിനുള്ള നിയമനടപടികള്‍ സ്വീകരിക്കും.