കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനം പൂട്ടി മുദ്രവച്ചതായും അഞ്ഞൂറോളം രേഖകള്‍ പിടിച്ചെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു.

നിക്ഷേപകരുടെ പണം തട്ടിയ കേസില്‍ സിബിഐ അന്വേഷണവും സാമ്പത്തിക തട്ടിപ്പിന് പ്രത്യേക നിയമപ്രകാരവുമുള്ള അന്വേഷണവും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. മൂവായിരത്തി ഇരുന്നൂറോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്തുടനീളം പരാതികള്‍ ഉണ്ടെന്നും എന്നാല്‍ കോന്നിയില്‍ മാത്രമാണ് കേസെടുക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. സര്‍ക്കാരിനോട് മുന്നു കാര്യങ്ങളില്‍ നാളെ വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.

എന്തുകൊണ്ട് വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല, സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നതിന് നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ചോ, എല്ലാ പരാതികളും ഒരുമിച്ച്‌ പരിഗണിച്ചാല്‍ മതിയെന്നു നിര്‍ദേശിക്കുന്ന ഡിജിപി ഇറക്കിയ വിജ്ഞാപനം തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. കേസ് കോടതി നാളെ പരിഗണിക്കും.

പോപ്പുലര്‍ ഫിനാന്‍സിലെ രണ്ടായിരം കോടിയുടെ നിക്ഷേപം മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ രൂപീകരിച്ച്‌ വകമാറ്റി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.