ഗ്രാമത്തിലാര്‍ക്കും കൊവിഡ് രോഗം ഇല്ലെങ്കിലും പേരിന്‍റെ സാമ്യം കൊണ്ടു മാത്രംപണി കിട്ടിയ ഒരു ഗ്രാമമുണ്ട്. ഉത്തര്‍ പ്രദേശില്‍ ലക്നൗവിലെ സീതാപ്പൂര്‍ ജില്ലയിലെ കൊറോണ ഗ്രാമം. കൊവിഡ് വൈറസ് ബാധയും രോഗത്തിന്റെ വാര്‍ത്തയും വ്യാപകമായതോടെ ഈ ഗ്രാമത്തിലുള്ളവരെ മറ്റുള്ള ആളുകള്‍ കൂട്ടത്തോടെ അവഗണിക്കുകയാണ്. എന്തെങ്കിലും ആവശ്യത്തിനായി മറ്റും പുറത്തിറങ്ങിയാല്‍ എവിടെ നിന്നു വരുന്നു എന്ന ചോദ്യമാണ് ഇവരെ ഏറ്റവുമധികം കുഴപ്പിക്കുന്നത്. കൊറോണ എന്നു പറഞ്ഞാല്‍ പിന്നെ കേള്‍ക്കുന്നവരുടെ ഭാവം മാറുമത്രേ. ആളുകള്‍ തങ്ങളെ അകറ്റി നിറുത്തുമെന്നും തങ്ങളോട് സംസാരിക്കുവാനും സമീപത്തേയ്ക്ക് വരാന്‍ പോലും കൂട്ടാക്കുകയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

കൊറോണ എന്നത് തങ്ങളു‌ടെ ഗ്രാമത്തിന്റെ പേര് മാത്രമാണെന്നും അത് മനസ്സിലാക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും ഈ ഗ്രാമവാസികള്‍ പറയുന്നു.പതിറ്റാണ്ടുകളായി ഈ ഗ്രാമം ഇവിടെയുണ്ടെങ്കിലും തിരിച്ചറിയപ്പെടുന്നതും ആളുകള്‍ സംസാരിക്കുന്നതും ഈ സമയത്താണ്. എന്നാല്‍ ഗ്രാമീണര്‍ ഒരിക്കലും സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത പ്രശസ്തിയാണ് ഗ്രാമത്തിനുണ്ടായിരിക്കുന്നത്. ഇപ്പോള്‍ തങ്ങള്‍ വന്നിരിക്കുന്നത് കൊറോണ ഗ്രാമത്തില്‍ നിന്നാണെന്നു പോലും പറയുവാന്‍ പേടിയാണ് ഇവര്‍ക്ക്. ഫോണ്‍ ചെയ്യുമ്ബോള്‍ തങ്ങള്‍ കൊറോണയില്‍ നിന്നുള്ളവരാണെന്ന് പറയുമ്ബോള്‍ ആളുകള്‍ കളിയാക്കുകയാണെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു പോകുന്ന അനുഭവവും ഇവര്‍ക്കുണ്ട്.ഉത്തര്‍ പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ മിഷ്രിക് എന്ന സ്ഥലത്തിനടുത്തായാണ് കൊറോണ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തൊണ്ണൂറായിരം ആളുകളാണ് ഇവിടെ താമസിക്കുന്നത്.