പി ജെ ജോസഫിന് ചിഹ്നം നല്കാനുള്ള അനുമതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി ജോസ് കെ മാണി വിഭാഗം പിന്‍വലിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്കിയ പരാതിക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് വിഭാഗം പരാതി പിന്‍വലിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ഭയപ്പെട്ടാണ് ജോസ് കെ മാണി പിന്മാറിയതെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആരോപണം.

അകലക്കുന്നം ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിക്കുന്നതിനുള്ള അധികാരം പി ജെ ജോസഫിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു. ഇതിനെതിരെയാണ് ജോസ് പക്ഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പരാതി അപ്രതീക്ഷിതമായി ജോസ് വിഭാഗം പിന്‍വലിച്ചു. വിപ്പ് തര്‍ക്കം രൂക്ഷമായതോടെ ഇക്കാര്യവും കൂടി ചര്‍ച്ചയാക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.. പാര്‍ട്ടി നഷ്ടമാകുമെന്ന് ഭയപ്പെട്ടാണ് ജോസിന്‍റെ പിന്മാറ്റം എന്നാണ് ജോസഫ് വിഭാഗം പറയുന്നത്.

എന്നാല്‍ അകലക്കുന്നം തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഹര്‍ജിക്ക് പ്രസക്തിയില്ല എന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി പറയാനിരിക്കുന്ന സാഹചര്യത്തില്‍ ഈ പരാതിക്ക് വിലയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

വിവിധ വിഷയങ്ങളില്‍ ഇരുവിഭാഗവും കൊമ്ബു കോര്‍ക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയാണ് അന്തിമം എന്ന് ഇരുകൂട്ടര്‍ക്കും അറിയാം. വിധി വരുന്നതിന് മുമ്ബ് എതിര്‍ വിഭാഗത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും, പരമാവധി അണികളെ ഒപ്പം ചേര്‍ക്കാനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്.