കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ഗ്രൂപ്പ് തര്‍ക്കത്തില്‍ തര്‍ക്കത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച്‌ ജോസ് കെ.മാണി പക്ഷം.

കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത് ജോസഫ് പക്ഷത്തിനു വലിയ തിരിച്ചടിയായിരിയ്ക്കുകയാണ്. കൂടാതെ, പാര്‍ട്ടിയുടെ പേര് ജോസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നു.

പാര്‍ട്ടി ചിഹ്നവും പേരും സ്വന്തമായതോടെ ശക്തമായ തിരിച്ചടി നല്‍കാനാണ് ജോസ് കെ.മാണി വിഭാഗ൦ തീരുമാനിച്ചിരിയ്ക്കുന്നത്‌.

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച്‌ ജയിച്ചവര്‍ തിരിച്ചു വരണമെന്നും, ഇല്ലെങ്കില്‍ അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ.മാണി താക്കീത് നല്‍കിയിരിയ്ക്കുകയാണ്. തിരഞ്ഞടുപ്പ് കമ്മീഷന്‍റെ വിധിയോടെ കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ ഈ നിലപാടോടെ ജോസഫ് പക്ഷ൦ പൂര്‍ണ്ണമായും വെട്ടിലായിരിയ്ക്കുകയാണ്

സ്വന്തം പിതാവ് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയില്‍ സംരക്ഷണം നല്‍കിയവര്‍ തന്നെ തിരിച്ച്‌ കൊത്തുന്ന അവസ്ഥയിലായിരുന്നു ജോസ് കെ മാണി. പിതാവിന്‍റെ മരണ ശേഷം നടന്ന ഉപ തിരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട പാല സീറ്റില്‍ രണ്ടില ചിഹ്നം പോലും നല്‍കാന്‍ പിജെ ജോസഫ് തയ്യാറായില്ല. കൂടാതെ, കേരള കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ ജോസഫ് തോല്‍പ്പിക്കുകയും ചെയ്തു.

കൂടാതെ, ഇതിനെല്ലാം കൂട്ട് നിന്ന യുഡിഎഫ്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിനെ യുഡിഎഫില്‍ നിന്നും തത്കാലത്തേയ്ക്ക് അകറ്റി നിര്‍ത്തുന്ന നിലപാടും കൈക്കൊണ്ടു.

എന്നാല്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധിയോടെ ധീരമായ നിലപാടോടെ നിന്ന ജോസ് കെ. മാണിക്ക് പഴയ പ്രതാപം തിരിച്ച്‌ കിട്ടുമെന്നതാണ് വസ്തുത.

ഇതിനിടെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി വിപ് ലംഘിച്ചതിന്‍റെ പേരില്‍ പി. ജെ. ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാന്‍ ജോസ് പക്ഷം സ്‌പീക്കറോട് ആവശ്യപ്പെടുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനാണ് ജോസ് കെ.മാണി വിഭാഗവും ആലോചിക്കുന്നത് എന്നാണ് സൂചനകള്‍….