ചെന്നൈ: മകളുടെ പഠനത്തിനായി കരുതിവെച്ചിരുന്നു അഞ്ചുലക്ഷം രൂപ കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന പാവങ്ങളെ സഹായിക്കാന്‍ നല്‍കിയ ബാര്‍ബര്‍ഷോപ്പ് ഉടമയുടെ മകള്‍ യുഎന്നിന്റെ ഗുഡ്‌വില്‍ അംബാസഡര്‍. തമിഴ്‌നാട്ടിലെ മധുരൈയില്‍ സലൂണ്‍ഷോപ്പ് ഉടമയുടെ മകള്‍ 13 കാരിയായ എം നേത്രയാണ് യുഎന്നിന്റെ വികസന, സമാധാന വിഭാഗത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മാറിയത്.

മകളുടെ വിദ്യാഭ്യാസത്തിനായി കരുതിവെച്ചിരുന്ന അഞ്ചു ലക്ഷം രൂപയാണ് പെണ്‍കുട്ടി പാവങ്ങളെ സഹായിക്കാനായി നല്‍കിയത്. മധുരയിലെ 600 കുടുംബങ്ങള്‍ക്കാണ് നേത്രയുടെ നന്മ തുണയായി മാറിയത്. രണ്ടുമാസം നീണ്ട ലോക്ക് ഡൗണില്‍ കടയടച്ചതിനാല്‍ പിതാവിന് വരുമാനം ഇല്ലാതിരുന്ന സമയത്താണ് തന്റെ സമ്ബാദ്യം ഈ രീതിയില്‍ നേത്രയും പിതാവ് മോഹനും ഉപയോഗിച്ചത്. എട്ടാം ക്‌ളാസ്സുകാരിയായ നേത്രയുടെ ഉന്നത വിദ്യാഭ്യാസത്തിനായി പിതാവ് മാറ്റി വെച്ച പണമായിരുന്നു ഇത്. അപ്പോള്‍ ഈ പണം അത്യാവശ്യക്കാര്‍ക്ക് സഹായിക്കാനായിരുന്നു വേണ്ടത്. മകളെ പഠിപ്പിക്കാന്‍ ഇനിയും പണം കരുതാമല്ലോ എന്നായിരുന്നു മോഹന്റെ നിലപാട്.

പെണ്‍കുട്ടിയുടെ നന്മയ്ക്ക് ജയലളിതയുടെ പേരിലുള്ള പുരസ്‌ക്കാരം നല്‍കാന്‍ സംസ്ഥാന മന്ത്രിമാരില്‍ ഒരാളായ സെല്ലൂര്‍ രാജു മുഖ്യമന്ത്രി ഇ പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബ് പെണ്‍കുട്ടിയെ പ്രധാനമന്ത്രിയും ആദരിച്ചിരുന്നു. പെണ്‍കുട്ടിയെ ‘മധുരയുടെ അഭിമാനം’ എന്നാണ് പ്രധാനമന്ത്രി വാഴ്ത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് സി മോഹനേയും പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ആദരിച്ചിരുന്നു.

“സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന എളിയവരായ ഞങ്ങള്‍ ഈ ബഹുമതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ന്യൂയോര്‍ക്കിലും ജനീവയിലും നടക്കുന്ന യുഎന്നിന്റെ സമ്മേളനത്തില്‍ സംസാരിക്കാന്‍ ഇ എം നേത്രയ്ക്ക് അവസരം ലഭിക്കും. പെണ്‍കുട്ടിക്ക് എല്ലായിടത്തുനിന്നും അഭിനന്ദനം ഏറുകയാണ്. പഠിക്കാനും മിടുക്കിയായ നേത്രയ്ക്ക് ഡിക്‌സണ്‍ ഒരുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചു.” – പിതാവ് സി മോഹന്‍ പറഞ്ഞു.