തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആദ്യശ്രമിക് ട്രെയിന്‍ പഞ്ചാബില്‍ നിന്ന്. വിദ്യാര്‍ഥികളും ആരോഗ്യ പ്രവര്‍ത്തകരും അടക്കം ട്രെയിനിനായി നിരന്തര ആവശ്യമുയര്‍ത്തിയ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റെയില്‍വെ മന്ത്രാലയം ട്രെയിന്‍ അനുവദിച്ചത്. ശ്രമിക് ട്രെയിന്‍ ഇന്ന് പഞ്ചാബില്‍ നിന്നും പുറപ്പെട്ടാല്‍ 22ന് കേരളത്തിലെത്തും. അതേസമയം, ശ്രമിക് ട്രെയിന്‍ എപ്പോള്‍ പുറപ്പെടുമെന്നോ, എത്രയാത്രക്കാരുണ്ടെന്നോ പഞ്ചാബ് സര്‍ക്കാര്‍ അറിയിട്ടിച്ചില്ല. തിരുവനന്തപുരം റെയില്‍വേ ഡിവിഷണള്‍ ഓഫീസ് കലാകൗമുദിയോടു പറഞ്ഞു. ഡല്‍ഹി, രാജസ്ഥാന്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രിലയം അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

സ്വന്തം സംസ്ഥാനങ്ങളിലെ ആളുകളെ എത്തിക്കുന്നതിനുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്നതു കൊണ്ടാണ് ട്രെയിനുകള്‍ ഓടിക്കുന്നതിനു തടസ്സം നേരിടുന്നതെന്നാണ് ദക്ഷിണ റെയില്‍വേ യുടെ വിശദീകരണം. ആളുകളെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്നതിന് ഇരു സംസ്ഥാനങ്ങളുടെയും യാത്രാ പാസുകള്‍ നിര്‍ബന്ധമാക്കിയതോടെ ആശയക്കുഴപ്പം ഏകദേശം തീരുകയായിരുന്നു. രോഗപരിശോധന കഴിഞ്ഞവര്‍ക്ക് യാത്ര ചെയ്യാമെന്ന വ്യവസ്ഥയും വന്നതോടെ കൂടുതല്‍ പേര്‍ക്ക് നാട്ടിലേക്കെത്താന്‍ വഴി തെളിഞ്ഞു. ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന നല്‍കി ഉടന്‍തന്നെ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നു തന്നെയാണ് അധികൃതര്‍ പറയുന്നത്.

ട്രെയിന്‍ ലഭിച്ചില്ലെങ്കില്‍ കേരളത്തിലേയ്ക്ക് നടന്നു പോകുമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ അടക്കം മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ റെയില്‍വേയുമായി അടിയന്തര ഇടപെടല്‍ നടത്തിയത്. അതേസമയം ഇന്ന് രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെടും. രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്കായാണ് പ്രത്യേക നോണ്‍ എസി ട്രെയിന്‍ സര്‍വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. രാജസ്ഥാനില്‍ ജയ്പൂരിന് പുറമേ ചിറ്റോര്‍ഗഡിലും ട്രെയിന്‍ നിര്‍ത്തും.