നീറ്റ് പരീക്ഷാത്തീയതി മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷ നടത്തിപ്പിനായി സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്തുകയും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചു തുടങ്ങിയതായും സുപ്രീംകോടതി മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷാര്‍ഥികളെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം അവസാനിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് തയാറായില്ല. കോവിഡ് മൂലം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി പരിഗണിച്ചില്ല.

സെപ്റ്റംബറില്‍ പരീക്ഷ നടത്താനുള്ള എന്‍.ടി.എ യുടെ തീരുമാനം ശരിവെച്ച്‌ സുപ്രീം കോടതി ആഗസ്റ്റ് 17 ന് തന്നെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ ആറ് സംസ്ഥാനങ്ങള്‍ എതിര്‍ ഹരജി നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് സംസ്ഥാനങ്ങളുടെ ഹര്‍ജിയും സുപ്രീം കോടതി തള്ളുകയായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് തന്നെ ജെഇഇ പരീക്ഷ നടത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്.

പരീക്ഷ നടത്തിപ്പിനെതിരെയുള്ള ഹര്‍ജികള്‍ തള്ളിയതോടെ നേരത്തേ നിശ്ചയിച്ചതുപോലെ തന്നെ പരീക്ഷകള്‍ നടത്താനൊരുങ്ങുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.