തുടര്‍ച്ചയായ ഏഴാം ദിവസവും പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം തുടരുന്നു. ഇന്ന് ശക്തമായ വ്യോമാക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ നിലംപൊത്തി. 26 പേര്‍ ഇവിടെ കൊല്ലപ്പെട്ടു എന്നാണ് ഇതുവരെയുള്ള വിവരം. 50ലധികം പേര്‍ക്ക് പരിക്കേറ്റു. നിലവധി പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് നിലവിളികള്‍ കേള്‍ക്കുന്നു എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിന് പുറമെ ഹമാസിന്റെ ഗാസയിലെ പ്രമുഖ നേതാവ് യഹ്‌യ അല്‍ സിന്‍വാറിന്റെ വീട് ബോംബിട്ട് തകര്‍ത്തു.

ഗാസയില്‍ ഒരാഴ്ച്ചയ്ക്കിടെ 170ലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 41 കുട്ടികളും ഗര്‍ഭിണികള്‍ അടക്കമുള്ള സ്ത്രീകളും ഉള്‍പ്പെടും. 1000ത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഉയര്‍ന്നേക്കും. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം 13 പലസ്തീന്‍കാരെ വെടിവച്ച്‌ കൊന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിലും പലസ്തീന്റെ മറ്റു പ്രദേശങ്ങളിലും ജറുസലേം ആക്രമണത്തിനെതിരെ പ്രതിഷേധം നടക്കുകയാണ്. ഗാസയില്‍ നിന്നുള്ള റോക്കറ്റാക്രമണത്തില്‍ 10 പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. പ്രശ്‌നം പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയും ഈജിപ്തും ഖത്തറും ഇസ്രായേലുമായി ചര്‍ച്ച നടത്തുകയാണ്. ഇന്ന് യുഎന്‍ രക്ഷാസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തുവന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു. ഇസ്രായേനെതിരെ സൗദി അറേബ്യ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.