മുംബയ്: സുശാന്ത് സിംഗ് രാജ്‌പുതിന്റെ ആത്മഹത്യയോടെ ബോളിവുഡിലെ സ്വജനക്ഷപാതത്തെ കുറിച്ചും താരങ്ങളുടെ മക്കളല്ലാത്തവര്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ചും വിവിധ ചര്‍ച്ചകള്‍ നടന്നു. നിരവധി താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ നിരന്തരം പ്രതികരണം നടത്തുന്ന താരം കങ്കണ റണാവത്താണ്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ കരണ്‍ ജോഹാറിനെതിരെയാണ് ഇത്തവണ കങ്കണയുടെ ആരോപണം.

ബോളിവുഡ് ചലച്ചിത്രലോക മാഫിയയിലെ ‘മുഖ്യ കു‌റ്റവാളി’ കരണ്‍ ജോഹാറാണെന്നാണ് കങ്കണയുടെ ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്‌താണ് കങ്കണ ആരോപണം ഉന്നയിക്കുന്നത്. ‘സിനിമാ മാഫിയയിലെ മുഖ്യ കു‌റ്റവാളി കരണ്‍ ജോഹാര്‍. നിരവധി പേരുടെ ജീവിതവും കരിയറും നശിപ്പിച്ച ശേഷവും ഇയാള്‍ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ല. ഞങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യാശയ്‌ക്ക് വകയുണ്ടോ എന്നാണ് കങ്കണ ചോദിക്കുന്നത്. ഇയാളുടെ ആളുകള്‍ തന്നെ തേടി വരുമെന്നും ട്വി‌റ്ററില്‍ കുറിച്ചിരിക്കുന്ന പോസ്‌റ്റില്‍ കങ്കണ പറയുന്നു.

‘ഡ്രൈവ്’ എന്ന ചിത്രത്തിലൂടെ ജോഹാര്‍ സുശാന്തിന് മ‌റ്റ് അവസരങ്ങള്‍ വരുന്നത് തടഞ്ഞു എന്ന സുശാന്ത് സിംഗ് പുരോഹിതിന്റെ ജിമ്മിലെ സുഹൃത്ത് നടത്തിയ അഭിപ്രായ പ്രകടനത്തിന് മറുപടിയായാണ് കങ്കണയുടെ പ്രതികരണം. ബോളിവുഡില്‍ നടക്കുന്ന പാര്‍ട്ടികളില്‍ ലഹരിമരുന്നുകളുടെ കുത്തൊഴുക്കാണെന്നും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബോളിവുഡിലെത്തിയാല്‍ മിക്ക ഒന്നാം നമ്ബര്‍ താരങ്ങളും അഴിക്കുള‌ളിലാകുമെന്നും രക്ത പരിശോധന നടത്തിയാല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടാകുമെന്നും അങ്ങനെ സ്വച്ഛ് ഭാരത് മിഷന്‍ വഴി ബോളിവുഡിനെ മാലിന്യമുക്തമാക്കാമെന്ന് മുന്‍പ് കങ്കണ ട്വീ‌റ്റ് ചെയ്‌തിരുന്നു