നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. ജഡ്ജിയെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്നും അനാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി അനുവാദം നല്കി.

മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനും ആയ രഞ്ജിത് കുമാര്‍ ആണ് സംസ്ഥാന സര്‍ക്കാരിനായി ഹാജരായത്. വിചാരണ കോടതി ജഡ്ജിയെ ലക്ഷ്യം വച്ച് തന്നെ അദേഹം വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇരയെ വിഷമിപ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശം ജഡ്ജി നടത്തി എന്നതടക്കമായിരുന്നു സംസ്ഥാനത്തിന്റെ നിലപാടുകള്‍.

ഇതൊന്നും സുപ്രിംകോടതി അംഗികരിച്ചില്ല. വിചാരണ കോടതി ഏകപക്ഷീയവും മുന്‍വിധിയോടും കൂടി പ്രവര്‍ത്തിക്കണം എന്നാണോ സംസ്ഥാനത്തിന്റെ നിലപാട് എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. വിചാരണ കോടതിയെ സമ്മര്‍ദത്തിലാക്കുന്ന ഒരു ഇടപെടലും നടത്താന്‍ തയ്യാറല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ തീരുമാനം തിരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ല. വിചാരണ കോടതിക്ക് നടപടികളും ആയി മുന്നോട്ട് പോകാം. ഇത്തരത്തില്‍ ജഡ്ജിക്ക് എതിരെ ഒരു നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളരുതായിരുന്നു എന്നും സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസ് എ എന്‍ ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.