കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയത്. അഭിഭാഷകന്‍ വഴിയാണ് ദിലീപ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

ദിലീപിന് എതിരായ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച്‌ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ഈ കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. നിലവില്‍ ഈ കേസില്‍ രഹസ്യ വിചാരണ നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഇതിനു മുന്‍പ് ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികള്‍ വാര്‍ത്തയാക്കരുതെന്ന് ദിലീപ് കോടതിയില്‍ ആവശ്യപെട്ടിരുന്നു. നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ കൂറുമാറിയിരുന്നു. ഇവര്‍ ആദ്യം നല്‍കിയ മൊഴിയും വിചാരണ സമയത്ത് നല്‍കിയ മൊഴിയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിത്