ഫ്രഞ്ചുകാരനായ അലെയ്ന്‍ കോക്കാണ് ദയാവധത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരുന്നുകളും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച്‌ മരണത്തിന് തയ്യാറെടുക്കുന്നത്. നാലഞ്ച് ദിവസങ്ങള്‍ക്കകം മരണം സംഭവിക്കും എന്നാണ് ഈ 57കാരന്‍ പറയുന്നത്. തന്‍റെ അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും കോക്ക് അറിയിച്ചിട്ടുണ്ട്.

രക്തക്കുഴലുകള്‍ ഒട്ടിച്ചേരുന്ന അപൂര്‍വ്വ രോഗാവസ്ഥയിലുള്ള ആളാണ് അലെയ്ന്‍. രോഗക്കിടക്കയില്‍ കഴിയുന്ന അനാഥനായ ഇയാള്‍ സമാധാനത്തോടെ മരിക്കാന്‍ സഹായിക്കുന്ന എന്തെ‌ങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന് കത്തയച്ചിരുന്നു. എന്നാല്‍ ഫ്രഞ്ച് നിയമം ദയാവധം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി മാക്രോണ്‍ ഈ ആവശ്യം നിരാകരിക്കുകയാണുണ്ടായത്.

‘ഞാനും നിയമത്തിന് അതീതനല്ല അതുകൊണ്ട് തന്നെ നിങ്ങളുടെ ആവശ്യം എനിക്ക് അംഗീകരിക്കാന്‍ ആകില്ല. നമ്മുടെ നിയമചട്ടക്കൂടുകള്‍ക്ക് പുറത്തു കടക്കാന്‍ ആരോടും ഞാന്‍ ആവശ്യപ്പെടില്ല. മരിക്കാന്‍ സഹായിക്കണം എന്ന നിങ്ങളുടെ അഭ്യര്‍ഥന മാനിക്കാന്‍ നിലവില്‍ നമ്മുടെ രാജ്യത്ത് അനുമതിയില്ല’ എന്നായിരുന്നു പ്രസിഡന്‍റിന്‍റെ മറുപടി.

സമാനമായ അവസ്ഥയില്‍ കഴിയുന്ന നിരവധി രോഗബാധിതരുടെ ആളുകളുടെ സാഹചര്യം കൂടിയാണ് തന്‍റെ അഭ്യര്‍ഥനയിലൂടെ കോക്ക് ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. നിലവിലെ നിയമം സൃഷ്ടിക്കുന്ന കഷ്ടപാടുകള്‍ എത്രമാത്രണെന്ന് പ്രകടമാക്കുന്നതിന് വേണ്ടിയാണ് തന്‍റെ മരണം ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് കോക്ക് പറയുന്നത്. നിലവിലെ നിയമം മാറ്റുന്നതിനായുള്ള ആദ്യ ചുവടുവയ്പ്പായി തന്‍റെ ഈ പോരാട്ടം കാലങ്ങളോളം ഓര്‍മ്മിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നായിരുന്നു ഇയാളുടെ വാക്കുകള്‍.