എറണാകുളം: തിരുവാണിയൂരില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ജനിച്ച സമയത്ത് കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. കുട്ടിയെ അമ്മ ജീവനോടെ പാറമടയിലെ വെള്ളത്തില്‍ കെട്ടി താഴ്ത്തുയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

പ്രസവശേഷം മരിച്ച കുട്ടിയുടെ മ്യതദേഹം ഉപേക്ഷിക്കുന്നതിനായാണ് കല്ലില്‍ കെട്ടി പാറമടയിലെ വെള്ളത്തില്‍ താഴ്ത്തിയതെന്ന് ആയിരുന്നു അമ്മ ശാലിനി പൊലീസിന് നല്‍കിയ മൊഴി. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. കുട്ടി ജീവനോടെയാണ് ജനിച്ചത്. പൂര്‍ണ ആരോഗ്യവുമുണ്ടായിരുന്നു. ശരീരത്തില്‍ മുറിവോ മറ്റ് പാടുകളോ ഇല്ല. അതുകൊണ്ടു തന്നെ പ്രസവ ശേഷം കുട്ടിയെ കൊലപ്പെടുത്താനായി കല്ലില്‍ കെട്ടി പാറമടയിലെ വെള്ളത്തില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഗര്‍ഭിണിയാണെന്ന വിവരം ശാലിനി ബന്ധുക്കളില്‍ നിന്നടക്കം മറച്ച്‌ വെച്ചിരുന്നു. പ്രസവിച്ച ശേഷവും വിവരം മക്കളോട് പോലും പറയുകയും ചെയ്തിരുന്നില്ല. ഇതാണ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ശാലിനിയെ കോടതി റിമാന്‍ഡ് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ആരോഗ്യസ്ഥിതി മെച്ചപ്പെടുബോള്‍ ജയിലിലേക്ക് മാറ്റും. തുടര്‍ന്ന്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. തിരുവാണിയൂര്‍ തെക്കന്‍ ചേരിയില്‍ താമസിക്കുന്ന യുവതി മാസങ്ങളായി ഭര്‍ത്താവുമായി പിണങ്ങി പിരിഞ്ഞ് കഴിയുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രിയാണ് ഇവര്‍ കുട്ടിയെ പ്രസവിക്കുന്നത്.

ബ്ലീഡിംഗ് നിലയ്ക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടിയെ പ്രസവിച്ചുവെന്നും മ്യതദേഹം വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയതായും വെളിപ്പെടുത്തല്‍ നടത്തിയത്. നിലവില്‍ നവജാത ശിശുവിനെ ആരെയും അറിയ്ക്കാതെ മറവ് ചെയ്‌തെന്ന കേസാണ് ശാലിനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകമെന്ന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ഇവര്‍ക്കെതിരെ പൊലീസും ചുമത്തും.

ഗര്‍ഭിണിയായിരുന്ന വിവരം ശാലിനി മറച്ചു വെച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് 40 വയസ്സുകാരിയായ ശാലിനി കുട്ടിയെ പ്രസവിക്കുന്നത്. വയറു വേദന അനുഭവപ്പെടുന്നെന്നു മകനോട് പറഞ്ഞശേഷം ശാലിനി പുറത്തേക്ക് പോയി.

റബര്‍ തോട്ടത്തില്‍ കിടന്നു പ്രസവിച്ചു. തുടര്‍ന്ന് കുട്ടിയെ സമീപമുള്ള പാറമടയിലെ വെള്ളത്തില്‍ തള്ളി. ഇന്നലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് ശാലിനി പ്രസവിച്ച വിവരം അറിയുന്നത്. കുട്ടിയെ ഉപേക്ഷിച്ചു എന്നും പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

ശാലിനി മദ്യപിച്ച്‌ സ്ഥിരം വഴക്ക് ഉണ്ടാകുമായിരുന്നു എന്ന് സമീപവാസികള്‍ പറയുന്നു. നാലു മക്കളാണ് ശാലിനിക്ക് ഉള്ളത്. ഭര്‍ത്താവ് സുരേഷ് ശാലിനിയുമായി പിണങ്ങി പിരിഞ്ഞ് മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.