താലിബാൻ അനുകൂല പോസ്റ്റുകൾ വിലക്കി ഫേസ്ബുക്ക്. യുണൈറ്റഡ് സ്റ്റേറ്റ്സ് നിയമ സംവിധാനം താലിബാനെ ഭീകരസംഘടനയാണെന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഇത്തരം പോസ്റ്റുകൾ തിരിച്ചറിയാൻ അഫ്ഗാൻ പ്രാദേശിക ഭാഷ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി വിപുലമായ സംഘത്തെ രൂപീകരിച്ചതായും ഫേസ്ബുക്ക് അധികൃതർ അറിയിച്ചു. ദരി, പഷ്തോ എന്നീ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന സംഘാംഗങ്ങൾ അഫ്ഗാനിലെ താലിബാൻ നീക്കങ്ങളും, പുതിയ സംഭവങ്ങളുമെല്ലാം നിരീക്ഷിച്ച് ഫേസ്ബുക്ക് അധികൃതർക്ക് റിപ്പോർട്ട് നൽകും.
ഏത് രാജ്യത്ത് ആര് അധികാരത്തിൽ എന്നത് ഫേസ്ബുക്കിനെ ബാധിക്കുന്ന വിഷയമല്ലെന്നും എന്നാൽ തങ്ങളുടെ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
കഴിഞ്ഞ ദിവസം താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.
ഇന്ന് അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.



