ഡാളസ്: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ മാര്‍ത്തോമ സഭയുടെ ഡാളസ് കാരോള്‍ട്ടണ്‍ ഇടവകയുടെ നാല്‍പത്തി നാലാമത് ഇടവകദിനാഘോഷം വിശുദ്ധ കുര്‍ബാന ശുശ്രൂഷയോട് ഓഗസ്റ്റ് 23 നു തുടക്കം കുറിച്ചു. വികാരി റവ.പി.തോമസ് മാത്യു ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കി.

മാര്‍ച്ച്‌ എട്ടിനാണ് അവസാനമായി വിശുദ്ധ കുര്‍ബാന ഇടവകയില്‍ നടത്തിയത്. എന്നാല്‍ ഓര്‍ഡിനറി വര്‍ഷിപ്പ് എല്ലാ ആഴ്ചയിലും ഉണ്ടായിരുന്നതോടൊപ്പം ഓണ്‍ലൈന്‍ പ്രയര്‍ എല്ലാ ദിവസവും ഉണ്ടായിരുന്നു. ഡാളസിലെ അഞ്ച് മാര്‍ത്തോമ്മ ദേവാലയങ്ങളില്‍ കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കു ശേഷം കരോള്‍ട്ടണ്‍ മാര്‍ത്തോമ ദേവാലയത്തില്‍ ആണ് വിശുദ്ധ കുര്‍ബാന ശുശ്രുഷകള്‍ക്ക് ആദ്യമായി തുടക്കം കുറിക്കുന്നത്. ഇരുനൂറില്‍പരം കുടുംബങ്ങള്‍ ഉള്ള ദേവാലയത്തില്‍ സര്‍ക്കാരിന്‍റെ നിയമങ്ങള്‍ക്ക് വിധയപ്പെട്ടാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചത്.

1984 ല്‍ ഡാളസിലെ ഗ്രാന്‍റ്പെറി എന്ന സിറ്റിയില്‍ ആയിരുന്നു സ്വന്തമായി ഒരു പള്ളി വാങ്ങുന്നത്. ആ കാലഘട്ടത്തില്‍ ഇടവക വികാരിയായിരുന്ന റവ.ഡോ.കെ.എം.സാമുവേലിന്‍റെ മരുമകന്‍ ആണ് ഇന്നത്തെ വികാരി റവ.പി.തോമസ് മാത്യു. നാല്പത്തിഅഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ഇടവക അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ഒരു മിഷന്‍ പ്രോജക്ടിന് തുടക്കം കുറിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തെന്ന് ഇടവക സെക്രട്ടറി സജു കോര അറിയിച്ചു.

വിളവെടുപ്പ് മഹോത്സവത്തോടനുബന്ധിച്ച്‌ ഇടവകാംഗങ്ങള്‍ സമര്‍പ്പിച്ച ആദ്യഫലങ്ങളുടെ ലേലത്തില്‍ ആരാധനയില്‍ പങ്കെടുത്തവരും അല്ലാത്തവരും ഓണ്‍ലൈനിലൂടെയും പങ്കാളികള്‍ ആയി. നിരവധി കാര്‍ഷിക വിളകളുടെ ഒരു അപൂര്‍വ ശേഖരം തന്നെ ലേലത്തിന് വച്ചിരുന്നു. അത്യന്തം വാശിയേറിയ ലേലത്തില്‍ ഒരു കറിവേപ്പിന്‍ തൈ 701 ഡോളറിനാണ് വിറ്റുപോയത്.

ഇടവകയിലെ എല്ലാ വീടുകളിലും ഒരു പച്ചക്കറിതോട്ടം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ കര്‍ഷകശ്രീ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു.അടുത്ത ആഴ്ച്ച മികച്ച കര്‍ഷകനെ പ്രഖ്യാപിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 6 നു (ഞായര്‍) വീണ്ടും കാര്‍ഷിക വിളകളുടെ ലേലം ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍മാരായ ഡോ.ജോസഫ് മാത്യു, ഫിലിപ്പ് വൈദ്യന്‍, ശോഭ ജോണ്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം