സാവോ പോളോ : മാര്‍ച്ചില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കാണാനായി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോ നടത്തിയ യാത്രയെ ‘ കൊറോണ ട്രിപ്പ് ‘ എന്ന് വിശേഷിപ്പിച്ച് ബ്രസീലിലെ മുന്‍ ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മാന്‍ഡെറ്റ. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാന്‍ഡെറ്റയുടെ പ്രസ്ഥാവന. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രസീലിയന്‍ പ്രസിഡന്റിന്റെ ടീമിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മറ്റ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ബൊല്‍സൊനാരോയും സംഘവും കണ്ടുമുട്ടിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബൊല്‍സൊനാരോയുടെ മാദ്ധ്യമ സെക്രട്ടറി ഫാബിയോ വാന്യഗാര്‍ട്ടന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനു ശേഷം ബൊല്‍സൊനാരോയുടെ അടുത്ത പല ഉദ്യോഗസ്ഥര്‍ക്കും രോഗ ബാധ കണ്ടെത്തി.
രണ്ട് പ്രസിഡന്റുമാര്‍ക്കും വൈറസ് ബാധിച്ചിരിക്കുമോ എന്ന ആശങ്കകളുമുണ്ടായി. ഫാബിയോയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സമ്ബര്‍ക്കത്തില്‍ വന്നില്ലെന്നും അതുകൊണ്ട് തന്നെ ഇരുവരും പരിശോധനയ്ക്ക് വിധേയമാകേണ്ട കാര്യം തത്കാലം ഇല്ലെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫനി ഗ്രിഷാം അന്ന് പറഞ്ഞത്.
എന്നാല്‍ ട്രംപിനും പെന്‍സിനുമൊപ്പം നില്ക്കുന്ന ചിത്രം ഫാബിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്ചെയ്തിരുന്നു. ഫ്ലോറിഡയിലെത്തിയ ബൊല്‍സൊനാരോയും അനുയായികളും ട്രംപിനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. ബൊല്‍സൊനാരോയ്ക്കൊപ്പമുണ്ടായിരുന്ന 17 പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചതായി മാന്‍ഡെറ്റ പറയുന്നു. മൂന്ന് തവണ നടത്തിയ പരിശോധനകളില്‍ ബൊല്‍സൊനാരോയുടെ ഫലം നെഗറ്റീവായിരുന്നു. യു.എസില്‍ പോയി മടങ്ങിയെത്തിയ ശേഷം മാര്‍ച്ച് 12നും മാര്‍ച്ച് 17നും ഇടയില്‍ നടത്തിയ പരിശോധനകളിലാണ് ഫലം നെഗറ്റീവായിരിക്കുന്നത്. അടുത്തിടെ സുപ്രീംകോടതിയാണ് പ്രസിഡന്റിന്റെ പരിശോധന ഫലം പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തിയത്.
നിയമവിധികള്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും ഏറെ നാളായി ബൊല്‍സൊനാരോ തന്റെ പരിശോധന ഫലം രാജ്യത്ത് പരസ്യമാക്കാന്‍ വിസമ്മതിച്ചിരിക്കുകയായിരുന്നു. തന്റെ അനുയായികള്‍ക്ക് കൊവിഡ് ബാധിച്ചെങ്കിലും ബൊല്‍സൊനാരോ അന്നും ഇന്നും വൈറസിനെ താഴ്ത്തിക്കാണിക്കുകയാണ്. ആരോഗ്യമന്ത്രിയായിരുന്ന മാന്‍ഡെറ്റയെ ഏപ്രില്‍ 16നാണ് ബൊല്‍സൊനാരോ പുറത്താക്കിയത്. രാജ്യത്ത് വൈറസിനെ പ്രതിരോധിക്കുന്നതിന് ബൊല്‍സൊനാരോയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തണുപ്പന്‍ പ്രതികരണത്തെ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം രൂക്ഷമായിരുന്നു. വൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിവിധികള്‍ മുന്നോട്ട് വച്ച മാന്‍ഡെറ്റ രാജ്യത്ത് ഏറെ സ്വീകാര്യത ലഭിച്ച മന്ത്രിയായിരുന്നു. ലാറ്റിനമേരിക്കയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്ന ബ്രസീലില്‍ ഇതേവരെ 203,165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13,999 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ആറാം സ്ഥാനമാണ് ബ്രസീലിന്.