ടുണിസ് : ടുണീഷ്യയില്‍ ഭീകരാക്രമണം. ടുണീഷ്യന്‍ നാഷണല്‍ ഗാര്‍ഡ് ഓഫീസറെ ഭീകരര്‍ വധിച്ചു. ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. ടുണീഷ്യയിലെ സൗസ്സെയിലാണ് സംഭവം. ഇതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു.

പട്രോളിംഗ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കത്തി ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമിച്ചതെന്ന് നാഷണല്‍ ഗാര്‍ഡ് വക്താവ് ഹൗസെം എഡ്ഡിന്‍ ജെബാബ്ലി പറഞ്ഞു. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് ജവന്‍ നഷ്ടമാകുകയും, മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

ഉദ്യോഗസ്ഥരെ കാറിടിച്ച് വീഴ്ത്തിയായിരുന്നു ഭീകരരുടെ ആക്രമണം. നിലത്ത് വീണ ഉദ്യോഗസ്ഥരെ കയ്യില്‍ കരുതിയുന്ന കത്തി ഉപയോഗിച്ച് ഭീകരര്‍ ആക്രമിക്കുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ തോക്കുകളുമായി കാറില്‍ കടന്നു കളഞ്ഞ ഭീകരരെ പിന്തുടര്‍ന്നെത്തിയാണ് സുരക്ഷാ സേന വധിച്ചത്. കാറും ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും മോഷ്ടിച്ച് തോക്കുകളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായാണ് നിലവില്‍ പോലീസ് അന്വേഷണം നടത്തുന്നത്.

2015 ല്‍ സൗസ്സെയില്‍ ജിഹാദി ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 38 പേരാണ് കൊല്ലപ്പെട്ടത്.