ദില്ലി: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ക്യാമ്ബിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. സിആര്‍പിഎഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജാവേദ് അക്തറിന്റെ സ്‌റ്റേനോഗ്രാഫര്‍ക്കാണ് കൊറോണ ഇന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആസ്ഥാനത്ത് മെഡിക്കല്‍ പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മേല്‍നോട്ടം വഹിക്കുന്ന ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ട്. അണുനശീകരണം അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതിന് ശേഷം മാത്രമേ ആസ്ഥാനം തുറക്കുകയുള്ളൂ.

ഞായറാഴ്ച മുതല്‍ കെട്ടിടത്തിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല. രോഗംബാധിച്ച ജീവനക്കാരനെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ കിഴക്കന്‍ ദില്ലയിലെ സിആര്‍പിഎഫ് ക്യാമ്ബില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 122 ആയി. രോഗംബാധിച്ചവരില്‍ മൂന്ന് മലയാളികളുമുണ്ട്. അസം സ്വദേശിയായ ജവാന്‍ മരിച്ചതിന് പിന്നാലെയാണ് ക്യാമ്ബി്ല്‍ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ദില്ലിയില്‍ 15ഓളം ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഏഴ് പേര്‍ ദില്ലി പൊലീസിനൊപ്പം ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരാണ്. ശനിയാഴ്ചയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ ജുമാ മസ്ജിദ്, ചാന്ദ്നി മഹല്‍ ഏരിയ എന്നിവിടങ്ങളില്‍ ഡ്യൂട്ടിയിലേര്‍പ്പെട്ട 126 ബറ്റാലിയന്‍, 178 ബറ്റാലിയന്‍ എന്നീ കമ്ബനിയിലുള്ള ജവാന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരെ ഗ്രേറ്റര്‍ നോയിഡയിലെ സിഎപിഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബിഎസ്‌എഫ് അറിയിച്ചു.

ദില്ലിയിലെ ആര്‍കെ പുരത്തുള്ള ആശുപത്രിയില്‍ 8 ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്നവരാണ്. ഇവരുടെ ശുശ്രൂഷകരും രോഗബാധിതരാണ്. ദില്ലിയിലെ ക്യാന്‍സര്‍ ആശുപത്രി സന്ദര്‍ശിച്ച ബിഎസ്‌എഫ് ജവാന്‍മാര്‍ക്ക് ഏപ്രില്‍ 30നാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരെ ജയ് പ്രകാശ് നാരായണന്‍ ട്രോമ സെന്ററിലേക്ക് മാറ്റി.

ഇതിനിടെ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39890 ആയി. 2,644 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണ സംഘ്യ 1301 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 12296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 896 പേര്‍ക്ക് രോഗം ബേധമായി.