ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി അണ്‍ലോക് 3 പ്രഖ്യാപിച്ച ശേഷവും സംസ്ഥാനങ്ങള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ കേന്ദ്രം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍‌ ഭല്ലയാണ് ജനങ്ങള്‍ക്ക് സംസ്ഥാനത്തിനകത്തും, മ‌റ്റ് സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതും ചരക്ക് ഗതാഗതവും നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളുടെ നീക്കങ്ങള്‍ക്കെതിരെ ഭരണകൂടങ്ങള്‍ക്ക് കത്തയച്ചത്.

ജനങ്ങളുടെ സ്വൈര സഞ്ചാരത്തിനും ചരക്ക് ഗതാഗതത്തിനും പ്രത്യേക പെര്‍മി‌റ്റ് വേണ്ടാതിരുന്നിട്ടും തടസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും ഭല്ല കത്തില്‍ സൂചിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് 2005ലെ ദുരന്ത നിവാരണ നിയമത്തിലെ നിര്‍ദ്ദേശങ്ങളുടെ ലംഘനമായി കാണുമെന്നും കേന്ദ്രം സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അജയ് കുമാര്‍ ഭല്ല കത്തില്‍ ആവശ്യപ്പെടുന്നു.

രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ രണ്ട് മാസങ്ങളില്‍ മ‌റ്റ് സംസ്ഥാനങ്ങളിലേക്കുള‌ള യാത്ര തടസപ്പെട്ടിരുന്നു. ഈ പ്രശ്‌നങ്ങള്‍ ക്രമേണ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ലഘൂകരിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ മ‌റ്റ് സംസ്ഥനങ്ങളിലേക്ക് യാത്ര അനുവദിച്ചപ്പോള്‍ കൊവിഡ് വ്യാപന നിരക്ക് കുത്തനെ കൂടിയിരുന്നു. അണ്‍ലോക് 3യിലും മ‌റ്റ് സംസ്ഥാനങ്ങളിലേക്കുള‌ള യാത്രക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം രാജ്യത്തിന്റെ സാമ്ബത്തിക രംഗത്തുണ്ടായ തകര്‍ച്ചയുടെ ആഘാതം ലഘൂകരിക്കാനാണ് വിദഗ്ധ നിര്‍ദ്ദേശ പ്രകാരം ക്രമമായി അണ്‍ലോക്ക് നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

രാജ്യത്ത് ഇതുവരെ 29.79 ലക്ഷം ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചു. ഇതില്‍ 22.23 ലക്ഷം പേര്‍ രോഗമുക്തി നേടി. 56,264 പേര്‍ മരണമടഞ്ഞു. ലോകത്ത് ഏ‌റ്റവും ശക്തമായി നടപ്പിലാക്കിയ ലോക്ഡൗണുകളില്‍ ഒന്നായിരുന്നു രാജ്യത്ത് മാര്‍ച്ച്‌ മാസത്തില്‍ പ്രഖ്യാപിച്ചത്.