ന്യൂഡല്‍ഹി: രാജ്യം ചൈനക്കെതിരെ രണ്ട് യുദ്ധങ്ങള്‍ നടത്തുകയാണെന്നും രണ്ടിലും നാം പിന്മാറാതെ വിജയിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയായിരുന്നു കെജ്‌രിവാള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘നാം ചൈനക്കെതിരെ രണ്ട് യുദ്ധത്തിലാണ്. ഒന്ന് അതിര്‍ത്തിയിലും മറ്റൊന്ന് അവിടെ ഉത്ഭവിച്ച വൈറസിനെതിരെയും. നമ്മുടെ ഇരുപത് സൈനികര്‍ പിന്തിരിഞ്ഞിട്ടില്ല. നമ്മളും പിന്തിരിയുകയില്ല. രണ്ട് യുദ്ധവും വിജയിക്കും.’ കെജ്‌രിവാള്‍ കുറിച്ചു.

യുദ്ധ രംഗത്തുള‌ള ഡോക്ടര്‍മാര്‍ക്കും സൈനികര്‍ക്കും ഒപ്പം രാജ്യം മുഴുവനുംമുണ്ടെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യ തലസ്ഥാനത്ത് കൊവിഡ് രോഗം ശക്തമായിരിക്കുന്ന സമയത്താണ് കെജ്‌രിവാളിന്റെ ഈ പോസ്‌റ്റ് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ആലോചിച്ച്‌ കൊവിഡ് പോരാട്ടം പുനക്രമീകരിക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. കണ്ടെയ്ന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും രോഗബാധ കണ്ടെത്തുവാനുള്ള കാര്യങ്ങള്‍ ത്വരിതപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഞായറാഴ്ച പുറത്തുവന്ന വിവരം അനുസരിച്ച്‌ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60000 അടുക്കാറായി. ഞായറാഴ്ച മാത്രം 3000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശനിയാഴ്ച ഇത് 3630ഉം വെള്ളിയാഴ്ച 3137മായിരുന്നു. കൊവിഡ് ടെസ്‌റ്റിംഗ് മൂന്ന് മടങ്ങ് വര്‍ദ്ധിച്ചതായി കെജ്‌രിവാള്‍ അറിയിച്ചു. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിജന്‍ അളവ് പരിശോധിക്കാന്‍ പള്‍സ് ഓക്‌സീമീറ്റര്‍ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 25000 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയിലുള‌ളത്. 33000 പേര്‍ക്ക് രോഗം ഭേദമായി.