മലപ്പുറം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി മന്ത്രി കെ.ടി.ജലീല്‍. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സഹായം സ്വീകരിച്ചതില്‍ വിദേശസഹായ നിയന്ത്രണ നിയമപ്രകാരം മന്ത്രി കെ.ടി.ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിനു കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനാണ് അന്വേഷണചുമതല. തനിക്കെതിരായ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ മരിക്കേണ്ടിവന്നാലും മാപ്പ് എഴുതികൊടുത്ത് തടിയൂരുന്ന പ്രശ്‌നമില്ലെന്നും ജലീല്‍ പറഞ്ഞു.

കെ.ടി.ജലീലിന്റെ കുറിപ്പ് (പൂര്‍ണരൂപം)

എല്ലാ വര്‍ഷങ്ങളിലും യുഎഇ എംബസികളും കോണ്‍സുലേറ്റുകളും ലോകത്തെല്ലാ രാജ്യങ്ങളിലും റംസാനിനോടനുബന്ധിച്ച്‌ സ്വയമേവ ചെയ്‌തു വരാറുള്ള ഉപചാരങ്ങള്‍ കോവിഡ് പശ്ചാതലത്തില്‍ ഈ വര്‍ഷം സമയത്ത് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ സൗഹൃദപൂര്‍ണ്ണമായ അന്വേഷണത്തെ തുടര്‍ന്ന് ഒരു മതാചാര നിര്‍വഹണത്തിന് സഹായിച്ചത്.

ഇതാണ് രാഷ്ട്രീയ എതിരാളികള്‍ എനിക്കുമേല്‍ ചാര്‍ത്തിയിരിക്കുന്ന മഹാപരാധം. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ യുഡിഎഫ് കണ്‍വീനര്‍ ശ്രീ.ബെന്നി ബഹനന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് എംഎല്‍എ ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിനുപുറമെ ബിജെപി – യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിന് അന്വേഷണമാവശ്യപ്പെട്ട് മെമ്മോറാണ്ടങ്ങളും സമര്‍പ്പിച്ചിരുന്നു. ഇവയുടെയെല്ലാം വെളിച്ചത്തിലാണത്രെ കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ അന്വേഷണം നടക്കാന്‍ പോകുന്നത്.

കാര്യങ്ങളുടെ നിജസ്ഥിതി ബോപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണങ്ങളായാലും സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്.

കോണ്‍സുലേറ്റ്, മസ്‌ജിദുകള്‍ നല്‍കാന്‍ പറഞ്ഞ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ ഇരിപ്പുണ്ട്. യുഎഇ കാലങ്ങളായി ആവശ്യക്കാര്‍ക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നല്‍കി വരാറുള്ള വേദഗ്രന്ഥങ്ങള്‍, ഇവിടെ കൊടുക്കാന്‍ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കില്‍, വേദനയോടെയാണെങ്കിലും കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ മറ്റെല്ലാ ഖുര്‍ആന്‍ കോപ്പികളും കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കും. ഇക്കാര്യം ഞാന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.

ചെയ്യാത്ത തെറ്റിന്റെ പേരില്‍ മരിക്കേണ്ടി വന്നാല്‍ പോലും മാപ്പെഴുതിക്കൊടുത്ത് തടിയൂരുന്ന പ്രശ്‌നമേയില്ല. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും. കാലം സാക്ഷി, അന്തിമ വിജയം സത്യത്തിനു തന്നെയാകും.