വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങ്ങും യുഎഇയില്‍ സെപ്റ്റംബര്‍ 19 ന് നടക്കുന്ന ഐപിഎല്ലില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലും ആരാധകര്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. റെയ്നയ്ക്കും ഹര്‍ഭജനും പകരക്കാരനായി സിഎസ്‌കെ ഇതുവരെ താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ റെയ്‌ന ടീമില്‍ തിരിച്ചെത്തിയേക്കാം എന്ന ശുഭപ്രതീക്ഷ പങ്കിടുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദീപ് ദാസ് ഗുപ്ത.

ഇന്ത്യയ്ക്കായി എട്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ച ദാസ് ഗുപ്ത, സിഎസ്‌കെയുടെ ആദ്യ കുറച്ച്‌ മത്സരങ്ങള്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ കാരണം നഷ്ടപ്പെടുമെന്ന് കരുതുന്നതായും എന്നാല്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെയ്നയ്ക്ക് പകരക്കാരനായി സിഎസ്‌കെ താല്പര്യം കാണിക്കാത്തതിന്റെ കാരണവും ഇതാണെന്ന് മുന്‍ ബംഗാള്‍ വിക്കറ്റ് കീപ്പര്‍ സൂചന നല്‍കി.

ഐപിഎല്‍ കളിക്കാന്‍ യുഎഇയിലേക്ക് മടങ്ങാനുള്ള സാധ്യത റെയ്ന ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. ഇവിടെ ക്വാറന്റൈന്‍ നടത്തുമ്പോഴും ഞാന്‍ പരിശീലനം നടത്തുന്നു. എന്നെ വീണ്ടും അവിടെ ക്യാമ്പില്‍ കാണുമോ എന്ന് അറിയില്ല, എന്ന് റെയ്ന പറഞ്ഞിരുന്നു.

അതേസമയം ഹര്‍ഭജന്‍ സിംഗ് നിലവില്‍ ജലന്ധറിലാണ്. സീനിയര്‍ ഓഫ് സ്പിന്നര്‍ക്ക് പകരക്കാരനായി ഓള്‍റൗണ്ടര്‍ ജലാജ് സക്സേനയ്ക്ക് കഴിയുമെന്ന് ദാസ് ഗുപ്ത കരുതുന്നു. അദ്ദേഹം നല്ലൊരു ഓള്‍റൗണ്ടര്‍ ആണ്. ഭാജിയുടെ പകരക്കാരനായി അദ്ദേഹം വളരെ നല്ല ഓപ്ഷനാണ് അദ്ദേഹം പറഞ്ഞു.