ന്യൂയോര്‍ക്ക്: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച്‌ അമേരിക്കയിലെ സ്വകാര്യ സ്ഥാപനമായ സ്‌പേസ് എക്‌സ്. എലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് ആദ്യമായി ശൂന്യാകാശത്തേക്ക് യാത്രികരെ അയയ്ക്കുന്നു.

ഐഎസ്‌ആര്‍ഒയ്ക്കു പുറമേ സ്വകാര്യ സംരംഭകര്‍ക്കും ബഹിരാകാശ മേഖല കേന്ദ്ര സര്‍ക്കാര്‍ തുറന്നു നല്‍കിയതിനെതിരെ വലിയ വിമര്‍ശനം ഉയരുന്ന സമയത്താണ് അമേരിക്കയില്‍ നാസയ്‌ക്കൊപ്പം സ്‌പേസ് എക്‌സും ഈ രംഗത്ത് കുതിച്ചുയരുന്നത്.

മെയ് 27ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്, ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ എന്ന പേടകവുമായി വിക്ഷേപിക്കും. ശൂന്യാകാശത്ത് ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ സ്‌റ്റേഷനിലേക്കാണ് യാത്ര. ബോബ് ബെന്‍കന്‍, ഡഗ് ഹര്‍ളി എന്നിവരാണ് ഇതിലുള്ള ബഹിരാകാശ യാത്രികര്‍.

ഡെമോ രണ്ട്

ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂളിന്റെ പേര് ഡെമോ രണ്ട്. ഡെമോ ഒന്ന് ആളില്ലാതെയാണ് 2019ല്‍ ബഹിരാകാശത്തേക്ക് അയച്ചത്. ഏഴു പേരെ വരെ ബഹിരാകാശത്തേക്ക് അയക്കാന്‍ കഴിയുന്ന ഡെമോ രണ്ട് പത്തു തവണ ഉപയോഗിക്കാം. അതിനു ശേഷം പുതുക്കിയും ഉപയോഗിക്കാം. അന്താരാഷ്ട്ര സ്‌റ്റേഷനില്‍ ഡോക്ക് ചെയ്ത് രണ്ടു യാത്രികരയെും അവിടെയിറക്കും. അതിനു ശേഷം മടങ്ങുന്ന ഡെമോ രണ്ട് അതിലുറപ്പിച്ച റോക്കറ്റുകളുടെ സഹായത്തോടെയാണ് താഴേക്ക് കുതിക്കുക. ഗതിവേഗം കുറച്ച്‌ പിന്നെ പാരാഷൂട്ടുകളുടെ സഹായത്തോടെ ഭൂമിയിലേക്ക് അടുക്കും. സ്വന്തം കാലുകളിലാകും ഡെമോ രണ്ട് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുക.

2011ല്‍ സ്‌പേസ് ഷട്ടില്‍ പരിപാടി ഉപേക്ഷിച്ച ശേഷം അമേരിക്ക ഇത്തരമൊരു ദൗത്യം ഏറ്റെടുത്തിട്ടില്ല. വിക്ഷേപണം ഡിസ്‌കവറി ആന്‍ഡ് സയന്‍സ് ചാനല്‍ സംപ്രേഷണം ചെയ്യും. രാവിലെ 11ന് കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ കൂറ്റന്‍ റോക്കറ്റ് കുതിച്ചുയരുന്നത് മഹാമേളയാക്കിമാറ്റിയിരിക്കുകയാണ്. കാതി പെറി അടക്കമുള്ള ഗായകരും യൂ ട്യൂബര്‍ മാര്‍ക് റോബറും അടക്കമുള്ളവന്‍ പങ്കെടുക്കും. മുന്‍ ആസ്‌ട്രോനോട്ടുകളും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈനും പദ്ധതിക്കാര്യം വിശദമായി അവതരിപ്പിക്കും. അന്താരാഷ്ട്ര ബഹിരാകാശ സ്‌റ്റേഷനിലുള്ള ആസ്‌ട്രോനോട്ട് ക്രിസ് കാസിദിയുമായി ഈ സമയം അഭിമുഖവും സംപ്രേഷണം ചെയ്യും.സ്‌പേസ് എക്‌സിനെപ്പറ്റിയുള്ള രണ്ടു മണിക്കൂര്‍ ഫീച്ചറും പ്രദര്‍ശിപ്പിക്കും.

നാസയും സ്‌പേസ് എക്‌സും

ലോകത്തെ ഏറ്റവും ശക്തവും സമ്ബന്നവും കാര്യപ്രാപ്തിയുമുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് അമേരിയുടെ നാസ. നാഷണല്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ എന്നാണ് മുഴുവന്‍ പേര്. ഈ ഏജന്‍സി പ്രൗഢിയോടെ നിലകൊള്ളുമ്ബോള്‍ തന്നെയാണ് അവര്‍ ഈ രംഗത്തേക്ക് സ്വകാര്യ മേഖലയേയും അനുവദിച്ചത്. ബഹിരാകാശ ഗവേഷണങ്ങളും പരീക്ഷണങ്ങളും കൂടുതല്‍ ശക്തമാകുമെന്നു കണ്ടാണ് ഇതിന് അനുമതി നല്‍കിയത്.

2002ലാണ് എലോണ്‍ മസ്‌ക് സ്‌പേസ് എക്‌സ് തുടങ്ങിയത്. റോക്കറ്റുകളും പേടകങ്ങളും നിര്‍മിക്കുകയും ബഹിരാകാശ ഗവേഷണം നടത്തുകയുമാണ് പ്രധാന ദൗത്യം. ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കുക. അവിടേക്ക് പോകുന്നതിനുള്ള ചെലവ് കുത്തനെ കുറയ്ക്കുക എന്നിവയാണ് ഇവരുടെ പ്രധാനലക്ഷ്യം.

ഫാല്‍ക്കണ്‍ 9 റോക്കറ്റ്

സ്‌പേസ് എക്‌സ് രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച രണ്ടു ഘട്ടമുള്ള കൂറ്റന്‍ റോക്കറ്റാണ് ഫാല്‍ക്കണ്‍ 9. ക്രയോജനിക് (അതിശീത യന്ത്രം) എഞ്ചിനാണ് ഇതില്‍. ഭൂമിയോട് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് 22,800 കിലോ ഭാരവും ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ 8300 കിലോഭാരവും എത്തിക്കാന്‍ കഴിയും. നാസയുമായി പൂര്‍ണതോതില്‍ സഹകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇതിനകം പലതവണ അവരുടെ റോക്കറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്.