കാഞ്ഞങ്ങാട് : കാസര്‍കോട്ട് കൊവിഡ് സ്ഥിരീകരിച്ച്‌ പൊതുപ്രവര്‍ത്തകരുമായി സമ്ബര്‍ക്കമുണ്ടായതിനെതുടര്‍ന്ന് ക്വാറന്റൈനില്‍ പോയ ഡോക്ടര്‍ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയതായി പരാതി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡ‌ോക്ടര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. കാഞ്ഞങ്ങാട് ടൗണിലുള്ള സ്വകാര്യ ക്ലിനിക്കില്‍ ക്വാറന്റൈനിലായി രണ്ടുദിവസത്തിന് ശേഷം ഡോക്ടര്‍ ചികിത്സ നടത്തിയെന്നാണ് ആരോപണം. എന്നാല്‍ വിവരം പുറത്തറിഞ്ഞതോടെ പരിശോധന നിറുത്തി ഉച്ചയ്ക്ക് രണ്ടരയോടെ ഡോക്ടര്‍ മുങ്ങിയതായാണ് വിവരം. ഈ സമയം അഞ്ചാറൂപേര്‍‌ കൂടിയേ പരിശോധനയ്ക്കായി ബാക്കിയുണ്ടായിരുന്നുള്ളൂ.

മഹാരാഷ്ട്രയില്‍ നിന്നുള്ള ബന്ധുവിനെ സി.പി.എം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് അനധികൃതമായി എത്തിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ബന്ധുവുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. ഇവര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഇവരുമായി സമ്ബര്‍ക്കമുണ്ടായവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവരില്‍ സ്വകാര്യ ക്ലിനിക്കില്‍ പരിശോധന നടത്തിയ ഡോക്ടറും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ ക്വാറന്റൈനിലായിരുന്ന ഡോക്ടര്‍ ചികിത്സ നടത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.