ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ കേരള മോഡലിന് നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് രാജ്യാന്തര അംഗീകാരം. ലണ്ടന്‍ ആസ്ഥാനമായ പ്രോസ്പെക്‌ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരില്‍ കെകെ ശൈലജ ഒന്നാമതെത്തി. കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച നടപടികളും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിയിരുന്നു.

കോവിഡ് വൈറസ് ആദ്യം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ആരംഭിക്കുകയും വൈറസ് വ്യാപനം സംസ്ഥാനത്ത് വലിയ രീതിയില്‍ ബാധിക്കുമെന്ന് കണ്ടെത്തി പ്രതിരോധ സംവിധാനങ്ങള്‍ സജ്ജാമക്കിയതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളാണ് ടീച്ചറെ അംഗീകരത്തിന് അര്‍ഹയാക്കിയത്. നിപാ കാലത്തെ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിബാധിച്ചിട്ടുണ്ട്.

ഇരുപതിനായിരം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം എന്നിവരും അവസാന 50ല്‍ ഇടംപിടിച്ചു.