കൊല്ലം: ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള വാര്‍ഡുകളില്‍ ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിനും ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള ഇരട്ട യത്‌നം ഏറ്റെടുത്തു ആരോഗ്യ സേന. 1,128 ടീമുകളാണ് ഇന്നലെ ഫീല്‍ഡില്‍ ഇറങ്ങിയത്. ജനപ്രതിനിധികളുടേയും വോളന്റിയര്‍മാരുടെയും ജനമൈത്രി പൊലീസിന്റെയും ആശ, ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തമുണ്ടായിരുന്നു. ആകെ 3,403 പേര്‍ അടങ്ങിയ വിവിധ സംഘങ്ങള്‍ 8,782 വീടുകളാണ് ഇന്നലെ മാത്രം സന്ദര്‍ശിച്ചത്. കിടപ്പു രോഗികള്‍ക്കും ജീവിതശൈലീ രോഗികള്‍ക്കും ക്വാറന്റയിനിലുള്ള 1,672 പേര്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മരുന്നുകളും നല്‍കി.

ഇതോടൊപ്പം ഫീല്‍ഡ്/റെയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ-സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍, 31 സ്‌ക്വാഡുകള്‍ എന്നിവയും സജീവമായിരുന്നു. ഇന്നലെ 24 പേര്‍ക്കും ഇതുവരെ ആകെ 4,058 പേര്‍ക്കും മാനസികാരോഗ്യ കൗണ്‍സലിംഗ് നല്‍കി. കൂടാതെ 12,913 കേസുകളില്‍ ടെലി കൗണ്‍സലിങ് പൂര്‍ത്തിയാക്കി. കണ്‍ട്രോള്‍ റൂമിലേക്ക് ആകെ 5,376 ഫോണ്‍ കാളുകളാണ് എത്തിയത്. ഇന്നലെ വിളിച്ചവര്‍ 94 പേര്‍ മാത്രമാണ്. പക്ഷേ, നിലവിലുള്ള പോസിറ്റീവ് കേസിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത വര്‍ധിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം.