തിരുവനന്തപുരം: രാജ്യത്ത് കോവിഡ് 19 ഭീഷണി തുടരുകയാണ്. ലോക്ക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ല എന്ന കേരളത്തിന്റെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചു. തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടത്തിലെയും സ്ഥിതിഗതി സസൂക്ഷമം വിലയിരുത്തി പടിപടിയായി മാത്രമേ ലോക്ക്്ഡൗണ്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു

ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാല്‍ രോഗം വലിയ തോതില്‍ വ്യാപിക്കാനും സമൂഹവ്യാപനത്തിലേക്ക് മാറാനും ഇടയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാകും.

രോഗം കൂടുതലായി കണ്ടതുകൊണ്ട് ഹോട്‌സ്‌പോട്ടായി ആയി കണക്കാക്കുന്ന സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരണം.

ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ശാരീരിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം.

സംസ്ഥാനത്ത് 3.85 ലക്ഷം അതിഥിതൊഴിലാളികള്‍ ഉണ്ട്. അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാല്‍ ആഗ്രഹിക്കുകയാണ്. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഉടനെ ഏര്‍പ്പെടുത്തേണ്ടതാണ്. പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ഇതിന് അനുവദിക്കണം. വരുമാനമൊന്നും ഇല്ലാത കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് സഹായം ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണം.

പ്രവാസികള്‍ കേരളത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നത്. മഹാമാരി കാരണം വിവിധ രാജ്യങ്ങളില്‍ പ്രയാസമനുഭവിക്കുന്ന അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ലേബര്‍ ക്യാമ്ബുകളില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രവാസികളെ സഹായിക്കുന്നതിന് അതത് രാജ്യത്തെ സര്‍ക്കാരുകളെയും കമ്യൂണിറ്റി അഡ്വൈസറി കമ്മിറ്റികളെയും എംബസി ഏകോപിപ്പിക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെ പറ്റിയും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന്‍ ഇറക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതുമൂലമുള്ള പരിഭ്രാന്തി ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്.

ഹ്രസ്വകാല പരിപാടികള്‍ക്ക് പോയവരും വിസിറ്റിങ് വിസയില്‍ പോയവരും ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണം.

അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരുടെ കാര്യം പ്രത്യേകം കണക്കിലെടുക്കണം. മൂന്നുമാസത്തേക്കെങ്കിലും അവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി വേണം. ഇവരുടെ കൈകളില്‍ പണമെത്തുമ്പോള്‍ അത് സമ്പദ്ഘടനയിലേക്ക് പ്രവഹിക്കും.

ഇഎസ്‌ഐ/പ്രോവിഡന്റ് ഫണ്ട് സര്‍ക്കാര്‍ വിഹിതത്തിനുള്ള വരുമാന പരിധി 15,000 രൂപയില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തണം.

പൊതുവിതരണ സമ്പ്രദായം ഇന്ത്യയിലാകെ സാര്‍വത്രികമാക്കണം. ഇപ്പോള്‍ അവശ്യം വേണ്ടതിലധികം ഭക്ഷ്യധാന്യം ബഫര്‍ സ്‌റ്റോക്കായുണ്ട്.

അടുത്ത മൂന്നുമാസത്തേക്ക് കേരളത്തിന് 6.45 ലക്ഷം ടണ്‍ അരിയും 54,000 ടണ്‍ ഗോതമ്പും ആവശ്യമുണ്ട്. മുടക്കമില്ലാതെ ഇത്രയും ധാന്യം ലഭ്യമാക്കണം.

ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് ധാന്യങ്ങളും പഴവര്‍ഗങ്ങളും വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വെ കൂടുതല്‍ ചരക്ക് വണ്ടികള്‍ ഓടിക്കണം. ഉപഭോക്താക്കള്‍ക്ക് മുടങ്ങാതെ ഭക്ഷ്യവസ്തുക്കള്‍ കിട്ടാനും ഉല്‍പാദകര്‍ക്ക് വിപണി കിട്ടാനും ഇത് ആവശ്യമാണ്. ഇതിനുപുറമെ നേരത്തേ കത്തുകളിലൂടെ ഉന്നയിച്ച വായ്പാ പരിധി ഉയര്‍ത്തുന്നതും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.