മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗം ബാധിക്കുന്നവരുടെ പ്രായപരിധി 31നും 40 നും ഇടയിലാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 97,407 കോവിഡ് കേസുകളുടെ വിശകലനത്തില്‍ സൂചിപ്പിക്കുന്നത് 31നും 40 നും ഇടയില്‍ പ്രായമുള്ള 19,523 പേര്‍ക്ക് (20.04%) രോഗം ബാധിച്ചിട്ടുണ്ടെന്നാണ്.

കോവിഡ് ബാധിച്ച രണ്ടാമത്തെ വിഭാഗം 41 മുതല്‍ 50 വയസ്സ് വരെയുള്ളവരാണ്. കണക്കുകള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ള 17,573 ആളുകള്‍ക്ക് (18.04%) രോഗം ബാധിച്ചു. പ്രായമായവരാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍ എന്ന ധാരണയ്ക്ക് വിരുദ്ധമായി, 61നും 70നും ഇടയില്‍ പ്രായമുള്ള 9,991 (10.26%) ആളുകള്‍ക്കു മാത്രമേ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. 71നും 80നും ഇടയില്‍ പ്രായമുള്ളവരില്‍ 4,223 (4.34%) പേര്‍ക്കു മാത്രമാണ് രോഗം ബാധിച്ചത്. 10 വയസ്സ് വരെയുള്ള കുട്ടികളില്‍ 3,225 (3.31%) പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. 11 മുതല്‍ 20 വയസ്സിനിടയിലുള്ളവരില്‍ 6,262 (6.43%) പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആകെ 97,635 കോവിഡ് രോഗികളുടെ വിശകലനത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നു. രോഗം ബാധിച്ചതില്‍ 60,596 (62%) പേര്‍ പുരുഷന്മാരാണ്. സ്ത്രീകള്‍ 37,039 (38%). മഹാരാഷ്ട്രയിലെ കോവിഡ് മരണനിരക്ക് 3.68 ശതമാനമാണെന്നും കണക്കില്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 3,717 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

1,01,141 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 49,628 പേര്‍ ചികിത്സയിലാണ്. 47,796 പേര്‍ രോഗമുക്തി നേടി.