വാഷിംഗ്ടണ്‍: കോവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 1,19,000 കടന്നു. രോഗബാധിതര്‍ പത്തൊമ്ബത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 1,505 പേരാണ് മരിച്ചത്. ആകെ മരണം 23,610 ആയി. രോഗബാധിതരുടെ എണ്ണം ആറ്ലക്ഷത്തോട് അടുക്കുന്നു.

ലോകത്താകെ ഇന്നലെ മാത്രം മരിച്ചത് അയ്യായിരത്തിലേറെ പേരാണ്. അതേസമയം ഇറ്റലിയില്‍ മരണം 20,000 കടന്നു. സ്പെയിനില്‍ മരണം 18000ത്തോട് അടുത്തു. ഫ്രാന്‍സില്‍ 14,967 പേരും ബ്രിട്ടനില്‍ 11,329 പേരും ഇതേവരെ മരിച്ചു. അമേരിക്ക കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവുമധികം പേര്‍ മരിച്ചത് ബ്രിട്ടനിലാണ്. 717 പേര്‍ ഇന്നലെ മരിച്ചു.

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. സൗദി അറേബ്യയില്‍ മാത്രം കൊവിഡ് ബാധിതതരുടെ എണ്ണം 4934 ആയി. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 65ആയി ഉയര്‍ന്നു. യുഎഇയില്‍ 3പേര്‍മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 4521 ആയി. ഖത്തറില്‍ 252ഉം കുവൈത്തില്‍ 56 ഇന്ത്യക്കാരടക്കം 66പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. കുവൈത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച ജലീബ് അല്‍ ശുയൂഖില്‍ മൂന്നു താത്കാലിക ആശുപത്രികള്‍ ഒരുങ്ങുന്നതായി അധികൃതര്‍ അറിയിച്ചു.