ബെയ്ജിങ് : കോവിഡ് വ്യാപനത്തില്‍ ലോകം മുഴുവന്‍ നിശ്ചലമായിരിക്കുമ്ബോള്‍ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ കാര്യങ്ങള്‍ അങ്ങനെ അല്ല. ലോക ജനത മാസ്‌കും അകലവും പാലിച്ച്‌ നടക്കുമ്ബോള്‍ വുഹാന്‍ ജനത ഇതൊന്നുമില്ലാതെ അവധി ആഘോഷിക്കുകയാണ്. ആഴ്ചാവസാനത്തിലെ അവധി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വുഹാനിലെ ഒരു വാട്ടര്‍പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്.

വുഹാനിലെ പ്രശസ്തമായ മായ ബീച്ച്‌ വാട്ടര്‍പാര്‍ക്കിലാണ് കോവിഡ് ഭീതിയില്ലാതെ ഒത്തുചേര്‍ന്നത്. 76 ദിവസം നീണ്ടുനിന്ന ലോക്ഡൗണിന് ശേഷം കഴിഞ്ഞ ജൂണിലാണ് വുഹാന്‍ പൂര്‍ണമായും തുറന്നുകൊടുത്തത്. ഇതേതുടര്‍ന്നാണ് പാര്‍ക്ക് തുറന്നത്. ഇതില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ പാതിയോളം ആളുകള്‍ പാര്‍ക്കില്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ചേര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് നിരക്കില്‍ ഡിസ്‌കൗണ്ടും നല്‍കിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

വെള്ളത്തില്‍ നീന്തിത്തുടിച്ച്‌ പാട്ടുകള്‍ക്കെപ്പം അര്‍ധനഗ്നരായി വാരാന്ത്യ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1.10 കോടി ആളുകള്‍ക്കാണ് വുഹാനില്‍ കോവിഡ് ബാധിച്ചത്. ആയിരക്കണക്കിന് ആളുകള്‍ രോഗം വന്ന് മരിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം പ്രാദേശികമായി ആര്‍ക്കും വുഹാനില്‍ രോഗപ്പകര്‍ച്ച ഉണ്ടായിട്ടില്ല.