കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കാനൊരുങ്ങി കേന്ദ്രം. ഒരു വര്‍ഷത്തേക്ക് പുതിയ പദ്ധതികളൊന്നും ഉണ്ടാവില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന, ആത്മ നിര്‍ഭര്‍ ഭാരത് എന്നിവയുടെ കീഴില്‍ വരുന്ന പ്രത്യേക പദ്ധതികള്‍ക്ക് മാത്രമെ പണം നല്‍കുകയുള്ളു. ബജറ്റ് വഴി അംഗീകരിച്ച പദ്ധതികള്‍ മാര്‍ച്ച്‌ 31 വരെ നിര്‍ത്തിവയ്ക്കും.

”പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്നും ധനമന്ത്രാലയം അറിയിച്ചു. കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, പൊതു സാമ്ബത്തിക സ്രോതസുകളില്‍ മുമ്ബെങ്ങുമുണ്ടാകാത്തവിധമുള്ള ആവശ്യം ഉയര്‍ന്നുവരുന്നു.മാറുന്ന മുന്‍ഗണനകള്‍ക്ക് അനുസൃതമായി വിവേകപൂര്‍വ്വം വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്” -ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

11 വര്‍ഷത്തിനിടെയുണ്ടായ മാന്ദ്യവും ജിഡിപി വളര്‍ച്ചാ കുറവും ഉള്‍പ്പെടെയുള്ള കടുത്ത സാമ്ബത്തിക തകര്‍ച്ചയുടെ പ്രതിഫലനമാണ് സര്‍ക്കാര്‍ നീക്കം. സമ്ബദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ഭാവി ധനനയ നടപടികള്‍ കൊവിഡ് മഹാമാരിയെ ആശ്രയിച്ചിരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.