ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായതിനാല്‍ വാക്‌സിന്റെ അന്തിമ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ചൈന. ചൈനയിലെ വിവിധ ലാബുകളിലായി നിരവധി ഗവേഷകര്‍ നടത്തിയ ഗവേഷണമാണ് ഫലം കണ്ടത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിച്ചത്. വാക്സിന്‍ പരീക്ഷണത്തിലൂടെ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചതായും ചൈന വ്യക്തമാക്കി.

വാക്സിന്‍ പരീക്ഷിച്ച 108 പേരുടെ ശരീരത്തിലും രണ്ടാഴ്ചക്കുള്ളില്‍ പ്രതിരോധ കോശമായ ‘ടി സെല്‍’ വികസിച്ചെന്നും 28 ദിവസത്തിന് ശേഷം രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി രൂപപ്പെട്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ആദ്യഘട്ട മരുന്ന്‌ പരീക്ഷണം വിജയകരമാണെന്ന് യുഎസ് മരുന്ന് നിര്‍മാതാക്കളായ മൊഡേണയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ വിജയിച്ചെന്ന് ചൈനയും അവകാശപ്പെട്ടത്.