കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ പരോള്‍ നീട്ടണമെന്ന് ആവശ്യം.ജയിലില്‍ 10 പേരെ താമസിപ്പിക്കേണ്ട സ്ഥലത്ത് കോവിഡ് കാലത്തും 35 തടവുകാരെ പാര്‍പ്പിച്ചിരിപ്പിക്കുന്നുവെന്ന പരാതിയുമായാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. ഒരു തരത്തിലുളള പരിശോധനയും നടത്താതെയാണ് പരോള്‍ കഴിഞ്ഞവരെ ജയിലിലേക്ക് തിരികെ കയറ്റിയതെന്ന ആക്ഷേപവുമുണ്ട്. ഇതേതുടര്‍ന്ന് പരോള്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും, മുഖ്യമന്ത്രിക്കും കത്തയച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ തടവുകാരുടെ എണ്ണം കുറക്കുന്നതിന് വേണ്ടി പരോള്‍ അനുവദിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഏപ്രില്‍ 25 മുതല്‍ സംസ്ഥാനത്തെ ജയിലില്‍ ശിക്ഷയില്‍ കഴിയുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. ഇതില്‍ ചിലരുടെ പരോള്‍ കാലാവധി നാലാം തീയതി അവസാനിച്ചതോടെ തിരികെ പ്രവേശിപ്പിച്ചു. തടവുകാര്‍ക്ക് എല്ലാവര്‍ക്കും കൂടി ഒരു ശുചിമുറിയും, കുളിക്കുന്നതിന് ഒരു ടാങ്കുമാണ് അനുവദിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ ഉറപ്പിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം