ജറുസലം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇസ്രായേലില്‍ മരണസംഖ്യ 100 കടന്നതോടെ വിശുദ്ധനഗരമായ ജറുസലമില്‍ നിയന്ത്രണം കര്‍ക്കശമാക്കുന്നു. ജറുസലമിലെ വിവിധ പ്രദേശങ്ങളില്‍ ഞായറാഴ്ച ഉച്ചയോടെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു.

ഇസ്രായേലില്‍ സ്ഥിരീകരിച്ച കേസുകളില്‍ അഞ്ചിലൊന്നും ജറുസലമിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതരില്‍ അധികവും രാജ്യത്തെ തീവ്ര യാഥാസ്ഥിക വിശ്വാസികള്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ്.

നാല് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അയല്‍‌നാടുകളിലേക്ക് പോകുന്നത് നിരോധിച്ചു. ചികിത്സക്കും അവശ്യ ജോലികള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊതുപരിപാടികള്‍ക്ക് നേരത്തെ തന്നെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.